എലിസബത്തിന്റെ മരണം അവനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. ഒരാളും അറിയാതെ ആ മരുഭൂമിയിൽ ഇഞ്ചിഞ്ചായി നരകിച്ചു ചത്തൊടുങ്ങും എന്ന് കരുതിയിരുന്ന തന്റെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചു കൊണ്ട് കൃത്യമായി തനിക്ക് വേണ്ടി തക്കം പാർത്തിരിക്കുന്ന കുറുക്കന്റെ കൂട്ടിൽ തന്നെ ചെന്നു കയറിയിരിക്കുന്നു. അന്വേഷണം പുരോഗമിക്കുന്നുണ്ടാകും, ഒന്നും താൻ അറിയാഞ്ഞിട്ടായിരിക്കാം. തന്റെ ഫോൺ അവൾ എന്ത് ചെയ്തു കാണും? കളഞ്ഞു കാണുമോ അതോ ആ നാറി വാഹ്ദിനെ ഏൽപ്പിച്ചു കാണുമോ? അവളെ താൻ ഇങ്ങോട്ട് കൊണ്ടുവരാൻ തയ്യാറാക്കിയ പദ്ധതികൾ വിൻസെന്റിന്റെ ഓർമ്മകളിലൂടെ അരിച്ചിറങ്ങി വന്നു.
ശാരിക മരിച്ചു ഏതാണ്ട് രണ്ട് മാസത്തോളം അന്വേഷണങ്ങൾ സജീവമായി മുന്നോട്ട് പോയികൊണ്ടിരുന്ന സമയത്താണ് താൻ അവളെ ഇങ്ങോട്ട് കൊണ്ട് വന്നിരുന്നത്. വാഹിദ് ശാരീസ് ഗ്രൂപ്പ്‌ന്റെ പാർട്ണർ ആയതിന്റെ അടുത്ത നാളുകൾക്കിടയിൽ നടന്ന കൊലപാതകം സ്വാഭാവികമായും വാഹിദിന്റെ തലയിലേക്ക് തന്നെ തിരിച്ചു വിടാൻ ശ്രമം നടക്കുന്ന സമയം. പക്ഷേ പറയത്തക്ക തെളിവുകൾ ഒന്നും ലഭ്യമല്ലാത്തത് കൊണ്ട് ഉദ്ദേശിച്ച പോലെ കാര്യങ്ങൾ മുന്നോട്ട് പോയില്ല എന്ന് മാത്രമല്ല, തെളിവുകൾ എല്ലാം അവന് അനുകൂലവുമായിരുന്നു. ശാരികയുടെ ഫോണിലേക്ക് വരുന്ന പ്രൈവറ്റ് നമ്പർ കോൾ ലിസ്റ്റ് അവനിലേക്ക് നീണ്ട സംശയം അപ്പാടെ മാറ്റിക്കളഞ്ഞു. വാഹിദ് ആണെങ്കിൽ ആരെയും സംശയിച്ചു സ്വന്തമായൊരു അന്വേഷണവുമായി മുന്നോട്ട് പോകുന്നു. കൂടെ സ്ഥലം എസ്. ഐ കിഷോർ തികഞ്ഞ പിന്തുണയുമായി നേരായ വഴിക്ക് അന്വേഷണം നടത്തുകയും ചെയ്യുന്നു.
