“അയാളുടെ ബുദ്ധിയല്ലേ, ഏതായാലും നല്ലതിനാവില്ല. ക്രിമിനൽ സൈക്കോ കിളവൻ.” അവൾ പ്രതിരോധിച്ചു. പക്ഷേ വിൻസെന്റ് അവൾക്ക് അധികം ചിന്തിക്കാൻ അവസരം നൽകിയില്ല.
“ഈ പറഞ്ഞത് അയാളുടെ ബുദ്ധിയല്ല എന്റെ മുന്നറിയിപ്പാണ്. നിന്നോട് അവിടെ വച്ചു തന്നെ പകതീർക്കാനാണ് അങ്ങേര് പറഞ്ഞത്. എന്റെ കട്ട്യോൾ അങ്ങേരുടെ മകളാണെന്ന് പോലും ഓർക്കാതെ എന്തിന് എല്ലാം ചെന്ന് അവളുടെ ചെവിയിലേക്ക് പാടിക്കൊടുത്തു? വാഹിദ് വന്നു രക്ഷിക്കും എന്ന് കരുതിയിട്ടാണോ? ശാരികയുടെ സ്വത്ത് തന്റെ പേരിലേക്ക് എഴുതി വാങ്ങിയിട്ട് അവൻ തന്നെ അവളെ ഇല്ലാതാക്കി എന്ന രീതിയിലാണ് കേസ് മുന്നോട്ട് പോകാൻ പോകുന്നത്. മര്യാദക്ക് കുറച്ചുനാൾ ഇവിടെ വന്നു നിന്ന് ഇവിടുത്തെ കാര്യങ്ങളൊക്കെ ഒന്ന് വെടിപ്പാക്കാൻ നോക്ക്. എന്നിട്ട് താൻ അവനെയോ അല്ലെങ്കിൽ ഏതവനെയാണെന്ന് വച്ചാൽ പ്രേമിക്കായോ പ്രസവിക്കയോ എന്ത് വേണേലും ചെയ്യ്.”
അങ്ങിനെ പലതും പറഞ്ഞും വാശിപിടിച്ചും ഭീഷണിപ്പെടുത്തിയും വിൻസെന്റ് അവളെ മാനസികമായി തളർത്തി. രണ്ട് മൂന്ന് ദിവസം അപ്പനെയും അമ്മയെയും വിളിച്ചു സംസാരിച്ചു കുറച്ചു ദിവസം അവളൊന്നു മാറി നിക്കട്ടെ എന്ന് പറഞ്ഞു സമ്മതിപ്പിച്ചു.
“മോളൊന്നു പോയി നോക്ക്. ഒരിക്കലും മമ്മി മോളെ ഒന്നിനും നിർബന്ധിച്ചിട്ടില്ലല്ലോ. ഇതിപ്പോ മമ്മിക്ക് പേടിയാവുന്നുണ്ട്. മോളെ സ്വന്തം ഇച്ചായൻ ആയിട്ടും അവൻ എന്നതൊക്കെയാ ചെയ്തു കൂട്ടുന്നതെന്ന് മമ്മിക്കും പപ്പയ്ക്കും പണ്ടേ അറിയാമായിരുന്നു. അതോണ്ടാ വേഗം പിടിച്ച് അവന്റെ കെട്ടുനടത്തിയത്. മോൾ വന്നു പറയുന്നില്ലെങ്കിൽ ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട എന്നേ കരുതിയുള്ളു. മോളെ ആ ജോർജ് എന്നതേലും ചെയ്‌താൽ അത് കൂടി താങ്ങാൻ വയ്യാഞ്ഞിട്ടാ.”
