എലിസബത്ത് പോകുന്നതിന്റെ തലേദിവസം വാഹിദിന് മെസേജ് അയച്ചു.കേസിന്റെ പിന്നാലെ ആയതിൽപിന്നെ ശരത്തിനെ അന്വേഷിച്ചു കേരളത്തിന്റെ പലഭാഗത്തും, കാടിന്റെ ഇരുണ്ട ഉൾഭാഗങ്ങളിലും തമിഴ്‌നാട്ടിലും ഒക്കെയായിരുന്ന വാഹിദ് പലപ്പോഴും ഫോണിൽ ലഭ്യമായിരുന്നില്ല. പിന്നീട് രണ്ടോ മൂന്നോ ദിവസങ്ങൾ കഴിഞ്ഞായിരിക്കും തിരികെ വിളിക്കുന്നത്. അത്കൊണ്ട് തന്നെ എലിസബത്തിന് അവന്റെ വിളിക്ക് വേണ്ടി കാത്തിരിക്കാൻ സമയം കിട്ടിയില്ല, അതിന് മുമ്പ് അവൾക്ക് നിലവിൽ വിസയുള്ളത് കൊണ്ട് ഗൾഫിലേക്ക് വിൻസെന്റ് കൊണ്ടുപോയി. വിൻസെന്റിന്റെ ആളുകൾ വന്നു നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോയി എന്ന് പറയുന്നതാവും ശരി.
അങ്ങിനെയായിരുന്നു വിൻസെന്റ് അവളെ ഗൾഫിലേക്ക് കൊണ്ട് വന്നത്. വിമാനം ആകാശത്തേക്ക് പറന്നുയർന്നപ്പോൾ ആദ്യമായി എലിസബത്തിന്റെ കണ്ണുകൾ നിറഞ്ഞു. പലവട്ടം അവൾ വിമാനയാത്രകൾ നടത്തിയിട്ടുണ്ട്. അന്നൊക്കെ ഒരു ബിസിനസ് ലേഡിയുടെ മട്ടും ഭാവവും വസ്ത്രഭൂഷണങ്ങളും അണിഞ്ഞു അൽപ്പം അഹങ്കാരത്തോടെയായിരുന്നു സഞ്ചാരമെങ്കിൽ, ആദ്യമായി പ്രിയപ്പെട്ടതെന്തോ വിട്ടിട്ട് പോകുന്ന ഒരാളുടെ ഹൃദയഭേതകമായ നൊമ്പരത്തിൽ അവൾ തളർന്നു. വായുവിലേക്ക് വിമാനം പറന്നുയരുമ്പോൾ ഭൂമി താഴേക്ക് അകന്നകന്നു പോവുകയും കാഴ്ച്ചകൾ ചെറിയ പൊട്ടുപോലെ തന്നിൽനിന്ന് ദൂരം പ്രാപിക്കുകയും ചെയുന്നത് നിറഞ്ഞ കണ്ണിനെ പൊതിഞ്ഞ ജല തിരശീലയിലൂടെ അവൾ നോക്കികൊണ്ടിരുന്നു. ഒരുവേള ലോകത്തിന്റെ ഏതെങ്കിലും മൂലയിലിരുന്നു ഈ വിമാനമെങ്കിലും വാഹിദ് കണ്ടെങ്കിൽ എന്ന് എലിസബത് ചങ്ക് പിടയുന്ന ഒരു തേങ്ങലിലൂടെ ആഗ്രഹിച്ചു.
