ഏകദേശം ആറുമാസത്തോളം നീണ്ടു നിന്ന സഹനത്തിന്റെ പരിസമാപ്‌തിയിൽ തങ്ങൾ പകതീർക്കാൻ കൊണ്ട് വന്ന ആ മനുഷ്യ ജീവൻ ഈ ഭൂമിയിൽ നിന്ന് മാഞ്ഞു പോയിരിക്കുന്നു എന്ന് വിൻസെന്റ് ചിന്തിച്ചു. തന്റെ മുന്നിൽ അക്ഷോഭ്യനായി ഇരിക്കുന്ന ആൽബിയുടെ മുഖത്തേക്ക് നോക്കി ഓർമ്മകളിൽ നിന്ന് പുറത്തു കടന്ന വിൻസെന്റിന്റെ മുഖത്തെ ചകിതമായ ഭാവം വായിച്ചെടുത്തു ആൽബി വിൻസെന്റിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“അളിയൻ ടെൻഷൻ ആവണ്ട. എന്റെ ഒരു ഉരുപ്പടി അവിടെയുണ്ട്. രമ്യ. അവൾക്ക് എന്നോട് ഇച്ചിരി റൊമാൻസ് ഉള്ളതാണ്. അവളെ ഉപയോഗിച്ചു ആ മൊബൈൽ നമുക്ക് സംഘടിപ്പിക്കാം.” ആൽബി പറഞ്ഞു.
“പക്ഷേ ഇതിനകം അതൊക്കെ പോലീസിന്റെ കൈയിൽ കിട്ടിയിട്ടുണ്ടെങ്കിലോ.” വിൻസെന്റ് സംശയം പ്രകടിപ്പിച്ചു.
“നൊ ചാൻസ്. അങ്ങിനെ ആയിരുന്നെങ്കിൽ ഇതിനകം അവർ ഇവിടെ എത്തിയേനെ. ഇതിപ്പോ മരിച്ചിട്ട് നാലഞ്ച് ദിവസം കഴിഞ്ഞില്ലേ. അളിയന്റെ മറ്റേ മൊബൈൽ ലൊക്കേഷൻ സെർച്ചു ചെയ്തു പോലീസിന് ഇവിടെ എത്താനാണോ പാട്.”
ആൽബി അത് പറഞ്ഞപ്പോൾ വിൻസെന്റിന് അല്പം ആശ്വാസം തോന്നി. ആ പറഞ്ഞതിൽ അല്പം കാര്യം ഉണ്ടെന്ന് അവന് തോന്നി.
“ആ പെണ്ണ് നമ്മുടെ കൂടെ നിൽക്കുമോ. നിനക്ക് ഉറപ്പാണോ.”? വിൻസെന്റ് ആൽബിയുടെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി.
“അതേ ഉറപ്പാണ്. അവൾക്ക് വേണ്ടുന്നത് വേണ്ടത് പോലെ ഞാൻ കൊടുക്കാറുണ്ട്. എന്നേ അങ്ങിനെ ഇട്ടിട്ട് പോകാൻ അവൾക്ക് കഴിയില്ല.” ആൽബി ആത്മവിശ്വാസത്തോടെ പറഞ്ഞു. പിന്നെ ഫോൺ എടുത്തു രമ്യയുടെ നമ്പർ തിരഞ്ഞെടുത്തു ഫോൺ ചെവിയിൽ വച്ചു.
