വിൻസന്റ് തിരികെ കൂടാരത്തിൽ എത്തിയിരുന്നു. അവൻ കൂടാരത്തിൽ നിന്ന് ബാറക്കും എലിസബത്തും ഉപയോഗിച്ചിരുന്ന പഴകിയ ബോട്ടിൽ എടുത്തു വെള്ളം നിറച്ചു പുറത്തേക്കിറങ്ങി താൻ വരുന്ന വഴിയിലേക്ക് വേഗം നടന്നു. അരണ്ട രാവിന്റെ വെളിച്ചത്തിൽ വിശാലമായ മരുഭൂമി ഏതോ ഇരുണ്ട ഗ്രഹം പോലെ തോന്നിച്ചു. തണുത്ത തരിശ് ഭൂമിയിലൂടെ വേഗത്തിൽ ഏതാണ്ട് ഒരു മണിക്കൂറോളം നടന്നപ്പോൾ തൊണ്ട വരണ്ട്, തളർച്ച തോന്നി അല്പസമയം മണലിൽ കുത്തിയിരുന്നു. കുറേ വെള്ളം ആർത്തിയോടെ കുടിച്ച് തളർച്ച മാറ്റി. തലയിൽ നിന്ന് വിയർപ്പ് നെറ്റിയുടെ പാർഷ്വഭാഗം വഴി കൺകോണിലൂടെ താഴോട്ട് കിനിഞ്ഞിറങ്ങി. അത് വിരൽ കൊണ്ട് വടിച്ചു മാറ്റി അവൻ വീണ്ടും എഴുന്നേറ്റ് നടന്നു. സമയം പോകുംതോറും ഇരുട്ടും മൂടൽ മഞ്ഞിന്റെ നരച്ച പുകമറയും കാരണം എളുപ്പം നടക്കാൻ കഴിയാതെ വന്നപ്പോളാണ് അവന് പെട്ടന്നൊരു കാര്യം ചിന്തയിൽ വന്നത്. വിൻസെന്റ് പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തു. കോൺടാക്റ്റ് ലിസ്റ്റിൽ സെർച്ച് ചെയ്ത് ആൽബിയുടെ നമ്പർ സെലക്ട് ചെയ്ത് കോൾ ചെയ്തു. ഒന്ന് രണ്ട് തവണ റിങ് ചെയ്തതിനു ശേഷം അവൻ കോൾ അറ്റന്റ് ചെയ്തപ്പോൾ വിൻസന്റ് അവനോട് കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു. പക്ഷേ വാസ്തവം എന്താണെന്ന് മറച്ചു പിടിച്ചാണ് സംസാരിച്ചത്.
“ആൽബി എനിക്കൊരു അപകടം പിണഞ്ഞു. വണ്ടി ഡീസെർട്ടിൽ കുടുങ്ങിയപ്പോൾ ഞാൻ ഇറങ്ങി നടന്ന് വഴി തെറ്റി. താനൊന്ന് വണ്ടിയുമായി വന്ന് പിക്ക് ചെയ്യണം. ഞാൻ ലൊക്കേഷൻ അയക്കാം.” വിൻസെന്റ് നുണ പറഞ്ഞു.
