പക്ഷേ കൈയിൽ നിന്ന് വഴുതി പോയിരിക്കുന്നു. രാജ്യം വേറെയാണ്. കഞ്ചാവ് മുതൽ താൻ ഇവിടെ നടത്തുന്ന ഇല്ലീഗൽ സെക്സ് ബിസിനസ് വരെ വെളിയിൽ കൊണ്ട് വരാൻ അവൾക്ക് കഴിയും. ഡാൻസ് ബാറുകൾക്ക് അനുമതി ഉണ്ടെങ്കിലും റെഡ് സ്ട്രീറ്റ് ഇല്ലാത്ത, വേശ്യാലയം നിയമവിധേയമല്ലാത്ത ഒരു രാജ്യമാണ് ഇത്. പക്ഷേ മസാജ് സെന്റർ ലൈസെൻസ് എടുത്ത്, താൻ പല രാജ്യത്ത് നിന്നും പെൺകുട്ടികളെ കൊണ്ട് വന്ന്, പലർക്കും പങ്ക് വച്ച് നല്ലൊരു വരുമാനം ഉണ്ടാക്കുന്നുണ്ട്. ഇതെല്ലാം അന്വേഷണത്തിൽ ചിലപ്പോൾ തനിക്ക് പറയേണ്ടി വന്നേക്കാം. കാരണം വാഹിദ് ബുദ്ധിമാനാണ്. അവനെ അവൾ കാണാൻ ഇടവന്നാൽ തന്നെ പൂട്ടാൻ അവൾക്ക് കഴിയും.
അവൾ രക്ഷപ്പെട്ടിരിക്കുന്നത് തന്റെയീ ബിസിനസ്സ് കേന്ദ്രത്തിൽ നിന്നാണ്. അവൾക്ക് അവൾ അനുഭവിച്ച പീഡങ്ങൾ കാണിച്ചു കൊണ്ട് തനിക്കെതിരെ കേസ് കൊടുക്കാം. അവർ കടന്ന് കളഞ്ഞിരിക്കുന്നത് തന്റെ ഫോണും കൊണ്ടാണ്. ആ മൊബൈലും സിം കാർഡും മാത്രം മതി താൻ അകത്താവാൻ. കാര്യങ്ങൾ കൈവിട്ട് പോകും. പണവും പദവിയും ഇവിടെ രക്ഷയ്ക്കെത്തില്ല, നിലനിൽപ് അപകടത്തിലാണ്. അബദ്ധം പിണഞ്ഞിരിക്കുന്നു. നാട്ടിൽ നിന്ന് കമ്പനി ഷെറിന്റെ പേരിലേക്ക് രജിസ്റ്റർ ചെയ്തു കടന്ന് കളയുമ്പോൾ ഒരു കള്ളപാസ്പോർട് ഒപ്പിക്കണമായിരുന്നു. മുൻവിധിയില്ലാതെ ഓരോന്ന് ചെയ്തു കൂട്ടിയത് അബദ്ധമായിപോയി.
വിൻസെന്റ് കൈകൾ രണ്ട് വശത്തേക്ക് നീട്ടിവച്ചു കണ്ണുകൾ അടച്ചു. എവിടെയോ തനിക്ക് പിഴച്ചിരുന്നു എന്ന നിരാശയും താൻ എന്നെന്നേക്കുമായി പിടിക്കപ്പെടാം അല്ലെങ്കിൽ വേട്ടയാടപ്പെടാം എന്ന അപായ സൂചനയും അവനെ മാനസികമായി തളർത്തി. സമയം പോകും തോറും അധികരിച്ചു കൊണ്ടിരുന്ന തണുപ്പിൽ വിറച്ചു തുടങ്ങിയ ശരീരത്തെ എങ്ങിനെ രക്ഷിക്കണം എന്നറിയാതെ അവൻ എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും നടന്ന് തുടങ്ങി. പലപ്പോഴും ഓടുകയും ചാടുകയും ചെയ്തു ശരീരത്തെ ചൂടുപിടിപ്പിക്കാൻ തുടങ്ങി. ഒടുവിൽ ബോട്ടിലിൽ അവശേഷിച്ച അവസാന തുള്ളി ജലവും കുടിച്ച് തീർത്തിട്ട് നിലത്തേക്ക് തളർന്നിരുന്നു. വൈകുംതോറും താൻ മരണത്തിലേക്ക് കൈപിടിച്ച് നടത്തപ്പെടുമെന്ന ഭീകരമായ യാഥാർഥ്യം അയാളെ ചകിതനാക്കി. നിരാശയും ഭീതിയും കൊണ്ട് മാനസികമായി തളർന്ന അവന്റെ കണ്ണുകളിൽ നേർത്ത നനവ് പടർന്നു. ചാർജ് തീർന്ന് തുടങ്ങിയ മൊബൈൽ എടുത്ത് ആൽബിയെ ഒന്നുകൂടി വിളിക്കാൻ ശ്രമിച്ചപ്പോൾ, വിശാലമായ ഇരുട്ടിലേക്ക് വെളിച്ചത്തിന്റെ മഹാപ്രളയം മഞ്ഞിന്റെ ആർദ്രതയിൽ തട്ടി പ്രസരിക്കുകയും വളരെ വേഗം ആടിയുലഞ്ഞു തന്നിലേക്ക് കടന്ന് വരുന്നതും അവൻ കണ്ടു. ആൽബിയുടെ വാഹനം വിൻസെന്റിന്റെ മുന്നിലേക്ക് ചീറിപ്പാഞ്ഞു വന്ന് നിന്നപ്പോൾ അവന്റെ കണ്ണുകൾ ആശ്വാസവും ആഹ്ലാദവും കൊണ്ട് നിറഞ്ഞു തുളുമ്പി.
