“നി എവിടെയാ മോളെ..?” ഞാൻ ചോദിച്ചു.
“നമ്മുടെ ഷീനയെ കാണാന്‍ പോയത, അച്ചാച്ചാ. അവളെയും അവളുടെ ഭർത്താവിനേയും കണ്ടിട്ട് മടക്ക യാത്രയിലാണ്. ഇവിടെ മുക്കോല എത്തിയപ്പഴ അച്ചാച്ചൻ വിളിച്ചത്, ഞാൻ ഉടനെ എന്റെ വണ്ടി ഒതുക്കി നിർത്തി. എന്തായാലും അര മണിക്കൂറിൽ ഞാൻ വീടെത്തും, അച്ചാച്ചാ.” അവള്‍ വിശദമായി തന്നെ മറുപടി തന്നു. “പിന്നേ അച്ചാച്ചൻ അവരെ തിരികെ വിട്ടിട്ട് യാത്ര തുടങ്ങിയോ..? എങ്ങോട്ടേക്കാ ആദ്യം പോകുന്നേ..?”
“ഇല്ല മോളെ, യാത്ര തുടങ്ങിയിട്ടില്ല. ഞാൻ നമ്മുടെ അലഞ്ചി മൂപ്പനോട് ആവശ്യപ്പെട്ടിരുന്ന മരുന്ന് ചെടികളുടെ കൂട്ടത്തിൽ രണ്ടു തരം അപൂര്‍വ ചെടികളും പറഞ്ഞായിരുന്നു. അത് രണ്ടും കിട്ടില്ലെന്നാണ് ഞാൻ വിചാരിച്ചിരുന്നത്, ചോദിച്ച അത്രയും കിട്ടിയില്ലെങ്കിലും ഭാഗ്യത്തിന് കുറച്ചൊക്കെ കിട്ടിയായിരുന്നു. അതുകൊണ്ട് അതിനെ മരുന്നിന് വേണ്ടി ഇപ്പൊ ഞാൻ ഉപയോഗിക്കില്ല, അതിനെ നട്ട് പിടിപ്പിച്ച് കൃഷി ചെയ്ത് വർദ്ധിപ്പിച്ച ശേഷം മാത്രം വേണ്ടത് ഉപയോഗിക്കാനാണ് പ്ലാൻ. അതുകാരണം ഞാൻ ഞങ്ങളുടെ ടൂർ കഴിഞ്ഞതും അവരെ അവരുടെ വീട്ടില്‍ വിട്ടിട്ട് രാവിലെ 6 മണിക്ക് തന്നെ എന്റെ വീട്ടിലേക്ക് ഞാൻ തിരിച്ചെത്തിയായിരുന്നു. ഞാൻ—”
“രാവിലെ 6 മണിക്കേ വീട്ടില്‍ വന്നെന്നോ..! എന്നിട്ട് ഇപ്പഴാണോ.. 12, 13 മണിക്കൂര്‍ കഴിഞ്ഞാണോ എന്നെ വിളിക്കുന്നെ..?!” അവള്‍ റോഡിന്റെ സൈഡിലാണ് നില്‍ക്കുന്നതെന്ന ചിന്തയില്ലാതെ ദേഷ്യവും സങ്കടത്തിലും ഉറക്കെ എന്നോട് ചോദിച്ചു.”
