അപ്പോൾ കേശവൻ നായർ അല്പം വിഷമത്തോടെ ഒന്ന് താഴ്ന്നു. “പിന്നെ രാഘവേട്ടാ… എനിക്ക് സ്ത്രീധനം ഒന്നും തരാൻ ഇപ്പൊ കയ്യിലില്ല. അതിന്റെ പേരിൽ അവൾക്ക് അവിടെ ഒരു കുറവും ഉണ്ടാവരുത്.”
അത് കേട്ടതും രാഘവൻ പിള്ള ഒന്ന് നിവർന്നിരുന്നു. “എടോ കേശവാ… ബന്ധുവീട്ടിൽ നിന്ന് കൊണ്ട് വന്നു തിന്നേണ്ട ഗതികേടൊന്നും ഞങ്ങക്കില്ല. ഒരു 10 തലമുറയ്ക്കുള്ളത് ഞാൻ ഇവിടെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. താൻ അതോർത്ത് പേടിക്കണ്ട. താൻ മകളെ മാത്രം കല്യാണ പന്തലിൽ എത്തിച്ചാൽ മതി!”
രാഘവൻ പിള്ളയുടെ ആ വാക്കുകളിൽ ഒരു വലിയ തറവാടിത്തത്തിന്റെ ഗർവ്വും, അതേസമയം തന്റെ പ്ലാനിനോടുള്ള ആവേശവും ഉണ്ടായിരുന്നു.
പെണ്ണുകാണൽ കഴിഞ്ഞ് ഉച്ചയൂണും കഴിഞ്ഞു. രാഘവൻ പിള്ള ഉമ്മറത്ത് ഒരു മയക്കത്തിലായി. സുഗുണൻ തന്റെ മുറിയിൽ വാതിലടച്ചു കിടപ്പാണ്. ഈ തക്കം നോക്കി ഭവാനി പതുക്കെ പിൻവശത്തെ വാതിൽ തുറന്ന് പറമ്പിലേക്ക് നടന്നു.. അവിടെ ഗോവിന്ദൻ പറമ്പ് കിളക്കുന്നുണ്ടാരുന്നു..
ഭവാനി നടന്നടുക്കുന്നത് കണ്ടതും ഗോവിന്ദൻ പണി നിർത്തി, തോർത്ത് എടുത്ത് ദേഹം ഒന്ന് തട്ടി. ഭവാനിയുടെ മുഖത്തെ ഭാവം കണ്ടപ്പോൾ തന്നെ അവന് കാര്യം പിടികിട്ടി.
”എന്താ ഭവാനി കൊച്ചമ്മേ… മുഖത്തൊരു വല്ലാത്ത വെട്ടം? പോയ കാര്യം ഉഷാറായോ?” ഗോവിന്ദൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
ഭവാനി ചുറ്റും നോക്കി ആരും ഇല്ലെന്ന് ഉറപ്പുവരുത്തി, അവിടെയുള്ള മരത്തിൽ
ചാരി നിന്നു.
”ഉഷാറായോ എന്ന് ചോദിച്ചാൽ… ഉഷാറായി ഗോവിന്ദേട്ടാ. പക്ഷേ അതാലോചിക്കുമ്പോഴാ എനിക്ക് പേടി.”
