കാണാൻ നല്ല ഭംഗിയുമുണ്ട്. വെറുതെ ആലോചിച്ചിരിക്കാതെ സാർ വിളിച്ച് യെസ് പറ.”
ചേട്ടൻ അത്രയും പറഞ്ഞ് ചിരിച്ചുകൊണ്ട് തന്റെ മുറിയിലേക്ക് പോയി
ഞാൻ എന്റെ റൂമിലെ വാതിലടച്ച് ബെഡിലേക്ക് മടങ്ങി വന്നു. മൈഗ്രേയ്ന്റെ ആ ഒരു ഭാരം തലയിൽ ഇപ്പോഴുമുണ്ട്. ടേബിളിൽ ഇരുന്ന വെള്ളം കുടിച്ച് ഞാൻ ലൈറ്റ് അണച്ച് ബെഡിൽ കിടന്നു.
ഹൻസിബയുടെ ആ ഫോട്ടോ ഞാൻ ഫോണിൽ ഒന്നുകൂടി എടുത്തു നോക്കി. ചേട്ടൻ പറഞ്ഞത് ശരിയാണ്, നല്ല ഐശ്വര്യമുള്ള മുഖം. പക്ഷേ എന്റെ മനസ്സ് അപ്പോഴും പഴയ ഓർമ്മകളുടെ തടവിലായിരുന്നു
രാമഭദ്രൻ ചേട്ടനുമായി സംസാരിച്ചു കഴിഞ്ഞപ്പോൾ മനസ്സിലെ ആകെ ഉണ്ടായിരുന്ന ഒരു ഭാരം
ഒഴിഞ്ഞതുപോലെ തോന്നി. എത്ര കാലമെന്ന് വെച്ചാണ് ഇങ്ങനെ ആലോചിച്ച് നീട്ടിക്കൊണ്ടുപോകുന്നത്, എന്തായാലും ബാക്കി വരുന്നിടത്ത് വെച്ച് കാണാം എന്ന് ഉറപ്പിച്ചു.
ഞാൻ ഫോണെടുത്ത് ഉമ്മയ്ക്ക് ഒരു വോയിസ് മെസ്സേജ് അയച്ചു: “ഉമ്മച്ചി, കല്യാണത്തിന് എനിക്ക് സമ്മതമാണ്. ബാക്കി എന്ത് വേണമെന്ന് വെച്ചാൽ ഉമ്മയും ഉപ്പയും കൂടി ആലോചിച്ച് തീരുമാനിച്ചോളൂ”.
മെസ്സേജ് അയച്ച് ഫോൺ ടേബിളിൽ വെച്ച് ഞാൻ കണ്ണുകളടച്ചു കിടന്നു. മൈഗ്രേയ്ന്റെ ആ അസ്വസ്ഥതയ്ക്കിടയിലും ഒരു വലിയ തീരുമാനം എടുത്തതിന്റെ ആശ്വാസം മനസ്സിലുണ്ടായിരുന്നു. മരുന്നിന്റെ ആലസ്യത്തിൽ ഉറക്കം പതുക്കെ എന്നെ പൊതിയാൻ തുടങ്ങി.
