ഞാൻ വിളിക്കുമ്പോൾ അവൾ അവളുടെ മുറിയിലായിരുന്നു. ശബ്ദം പുറത്താരും കേൾക്കാത്ത രീതിയിൽ വല്ലാതെ താഴ്ത്തിയാണ് അവൾ
സംസാരിച്ചിരുന്നത്. സമയം വല്ലാതെ വൈകിയ കാര്യം ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്.
”എന്താ ഹൻസിബ ഇത്ര പതുക്കെ സംസാരിക്കുന്നത്?” എന്ന് ഞാൻ തിരക്കി.
”എല്ലാവരും ഉറങ്ങാൻ കിടന്നു ഷാജൂ, ഇപ്പോൾ ഉറക്കെ സംസാരിച്ചാൽ വീട്ടുകാർ കേൾക്കില്ലേ” എന്ന് അവൾ മറുപടി നൽകി.
അതുകേട്ടപ്പോൾ ഞാൻ അവളെ ഒന്ന് കളിയാക്കി, “നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്? ഞാൻ നിന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളല്ലേ…” എന്റെ മറുപടി കേട്ടപ്പോൾ അവൾ നാണത്തോടെ ഒന്ന് ചിരിച്ചു.
ആദ്യത്തെ വീഡിയോ കോളിൽ ഞങ്ങൾ അത്രയധികം കാര്യങ്ങളൊന്നും സംസാരിച്ചില്ലെങ്കിലും, സംസാരത്തിനിടയിൽ അവളെ പുകഴ്ത്തി സംസാരിക്കാൻ ഞാൻ
മറന്നില്ല. “ഹൻസിബയെ കാണാൻ നല്ല ഭംഗിയുണ്ട് കേട്ടോ…” എന്ന് ഞാൻ പറഞ്ഞപ്പോൾ അവളുടെ മുഖത്തെ നാണം ഒന്നുകൂടി കൂടി.
അങ്ങനെ ഞങ്ങൾ പതുക്കെ വീഡിയോ കോളുകളിലേക്ക് പൂർണ്ണമായും മാറി. മിക്കവാറും രാത്രികാലങ്ങളിലായിരുന്നു വീഡിയോ കോളുകൾ വിളിച്ചിരുന്നത്. പകൽ സമയങ്ങളിൽ ജോലിത്തിരക്ക് കാരണം വോയിസ് കോളുകളും ഇടയ്ക്ക് മാത്രം വീഡിയോ കോളുകളുമായി കുറച്ചു ദിവസങ്ങൾ കടന്നുപോയി.
ആ ദിവസങ്ങൾക്കിടയിൽ ഞങ്ങൾ പതുക്കെ കല്യാണം കഴിഞ്ഞാലുള്ള പരിപാടികളെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിരുന്നു. ജീവിതത്തെക്കുറിച്ചും ഭാവിയിലേക്കുള്ള ചെറിയ ചെറിയ പ്ലാനുകളെക്കുറിച്ചും ഒരു ധാരണ ഉണ്ടാക്കിയെടുക്കുന്ന രീതിയിലുള്ള സംസാരങ്ങളായിരുന്നു അവ.
