അമ്മയുടെ ചോദ്യങ്ങൾക്കിടയിൽ പതറിനിന്ന അർജുനെയും മീരയെയും നോക്കി അമ്മ ദീർഘമായി ഒന്നു നിശ്വസിച്ചു. അർജുന്റെ “നാട് കാണൽ” ന്യായീകരണം കേട്ടപ്പോൾ അമ്മയ്ക്ക് സഹതാപമാണ് തോന്നിയത്. “ഇവന് വട്ടാണ് മോളെ, നീ ഇവന്റെ കൂടെ ഇറങ്ങിത്തിരിച്ച നിന്നെ പറഞ്ഞാൽ മതിയല്ലോ,” എന്ന് പിറുപിറുത്തുകൊണ്ട് അമ്മ മീരയെ ചേർത്തുപിടിച്ചു. “മോൾക്ക് വല്ല പനിയും പിടിക്കും, വേഗം വാ,” എന്ന് പറഞ്ഞ് അമ്മ അവളെ അകത്തേക്ക് ആനയിച്ചു.
അടുക്കളയിലെത്തിയ പാടെ അമ്മ മീരയെ കസേരയിലിരുത്തി. ആർദ്രതയോടെ അവളുടെ തലയിലെ വെള്ളമൊക്കെ തോർത്തി, നെറുകയിൽ അല്പം രാസനാദി പൊടി നന്നായി തിരുമ്മി കൊടുത്തു. “ഞാനിപ്പോൾ രാമച്ചം ഇട്ട് കുറച്ചു വെള്ളം ചൂടാക്കി തരാം, അത് ഉപയോഗിച്ച് കുളിച്ച് വേഗം കിടന്നോ. വേറെ ഒന്നും ചെയ്യേണ്ട,” അമ്മയുടെ സ്നേഹനിർഭരമായ വാക്കുകൾക്കിടയിലും മീരയുടെ ഉള്ളിൽ തീയായിരുന്നു.
വേഗം മുറിയിലേക്ക് കയറിയ മീര, ആകെ അഴുക്കും പുല്ലും പുരണ്ട ആ സാരി വലിച്ച് അഴിച്ചുമാറ്റി. “അമ്മയ്ക്ക് വല്ലതും മനസ്സിലായോ ആവോ? എനിക്ക് വല്ലാത്ത ടെൻഷൻ ആകുന്നു അർജുട്ടാ. കുറച്ചുനേരം മുൻപ് തോന്നിയ ആ ഉന്മാദമൊക്കെ ഇപ്പോൾ പേടിയായി മാറി,” അവൾ അർജുനോട് ആകുലപ്പെട്ടു. “അങ്ങനെയൊന്നുമില്ലടി, നീ വെറുതെ ഓരോന്ന് സങ്കൽപ്പിക്കുകയാണ്,” എന്ന് പറഞ്ഞ് അർജുൻ അവളെ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും അവന്റെ ഉള്ളിലും ഭയത്തിന്റെ ഒരു കൊള്ളിയാൻ മിന്നിമായുന്നുണ്ടായിരുന്നു.
അല്പം കഴിഞ്ഞപ്പോൾ അടുക്കളയിൽ നിന്ന് അമ്മയുടെ വിളി വന്നു: “മോളെ, കുളിക്കാനുള്ള വെള്ളം റെഡിയായിട്ടുണ്ട്. ഒരു ബക്കറ്റ് എടുത്ത് വന്ന് എടുത്തോ.”
