“ താങ്ക്സ് ഗോകുൽ…” അനുപമ വളരെ താഴ്ന്ന സ്വരത്തിൽ പറഞ്ഞു. ഗോകുൽ മറുപടിയൊന്നും പറഞ്ഞില്ല, വെറുതെയൊന്ന് തലയാട്ടി.
ഫ്ലാറ്റിന് മുന്നിൽ വണ്ടി നിർത്തിയപ്പോൾ അനുപമയ്ക്ക് വാതിൽ തുറക്കാൻ പോലും കെല്പുണ്ടായിരുന്നില്ല. ഗോകുൽ ഇറങ്ങിച്ചെന്ന് വാതിൽ തുറന്നുകൊടുത്തു. പുറത്തിറങ്ങിയ അനുപമയുടെ കാലുകൾ വേച്ചുപോയി. ബാലൻസ് തെറ്റിയ അവൾ വണ്ടിയിൽ ചാരി നിന്നു. വിറയ്ക്കുന്ന കൈകളോടെ ബാഗ് തുറന്ന് കുറെ നോട്ടുകൾ തപ്പിയെടുത്ത് അവൾ അവന് നേരെ നീട്ടി.
“ഇതാ… ഇത് നീ വെച്ചോ… പകരത്തിന് പകരമാവില്ല… എന്നാലും.”
“ ഇതൊന്നും വേണ്ട മാഡം,” ഗോകുൽ പറഞ്ഞു. “മാഡം സേഫ് ആയി വീട്ടിലെത്തിയല്ലോ, അതുമതി. അതാണല്ലോ എന്റെ ജോലി.”
“ അല്ല… അങ്ങനെയല്ല ഗോകുൽ! ഇത് പിടിക്ക്…” അനുപമ ലഹരിയുടെയും വാശിയുടെയും സ്വരത്തിൽ വീണ്ടും നിർബന്ധിച്ചു.
“ഇത് തന്ന് എന്നെ വീണ്ടും കൊച്ചാക്കല്ലേ മാഡം…” അവന്റെ വാക്കുകളിൽ ചെറിയൊരു പരിഭവം നിഴലിച്ചു.
“കൊച്ചോ?…. നിന്നെ കൊച്ചെന്ന് വിചാരിച്ച എനിക്കാ തെറ്റിയത്… നീ ചെയ്തത്… നീയൊരു ഹീറോയാണ് ഗോകുൽ. സത്യത്തില്‍ ഈ പണം തന്നാലും തീരില്ല നീ ചെയ്തതിന് പകരം… അതിലും കൂടുതൽ എന്തൊക്കെയോ അർഹിക്കുന്നുണ്ട് നീ!” അനുപമ കുഴഞ്ഞ സ്വരത്തിൽ പിറുപിറുത്തുകൊണ്ടിരുന്നു.
“മാഡം വല്ലാതെ ഇമോഷണലാവുന്നു. കുടിച്ചത് കുറച്ച് കൂടിപ്പോയെന്ന് തോന്നുന്നു. അകത്തുപോയി കിടക്കാൻ നോക്ക്. ബാക്കിയൊക്കെ നമുക്ക് നാളെ സംസാരിക്കാം,” അവൻ ആർദ്രതയോടെ പറഞ്ഞു.
