അവൾ പതിയെ എഴുന്നേറ്റ് മാക്സിയൊക്കെ നേരെയിട്ടു. എന്നാലും അയാളെ പിടിച്ചെഴുന്നേൽപ്പിക്കാനോ പുതപ്പിക്കാനോ ഒന്നും പോയില്ല. മറുഭാഗത്തേക്ക് തിരിഞ്ഞുകിടന്ന അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു.
******
അടുത്ത ദിവസം ജോലിക്കെത്തുമ്പോൾ ഗോകുലിന്റെ ഉള്ളിൽ ചെറിയൊരു ഉത്സാഹമുണ്ടായിരുന്നു. തലേന്നത്തെ മദ്യത്തിന്റെ ലഹരി വിട്ടുമാറുന്നതോടെ, അനുപമയ്ക്ക് ചെയ്തുകൂട്ടിയ കാര്യങ്ങളെപ്പറ്റി നല്ല ഓർമ്മയുണ്ടാകുമെന്നും തന്നെ കാണുമ്പോൾ ചെറിയൊരു ചമ്മൽ തോന്നുമെന്നും അവൻ കരുതി. ഒരുപക്ഷേ, ഇക്കാര്യങ്ങളൊന്നും അരവിന്ദ് സാറിനോട് പറയരുതെന്ന് അവർ അപേക്ഷിച്ചേക്കാം. അപ്പോൾ മാന്യനായി നിന്ന്, “അതൊന്നും സാരമില്ല മാഡം, തെറ്റ് ആർക്കും പറ്റുന്നതല്ലേ, ഇനി ആവർത്തിക്കാതിരുന്നാൽ മതി” എന്നൊക്കെ പറഞ്ഞ് അവരെ ആശ്വസിപ്പിക്കുന്നത് അവൻ മനസ്സിൽ കണക്കുകൂട്ടി.
പക്ഷേ, അനുപമയുടെ പെരുമാറ്റം കണ്ട് ഗോകുൽ ശരിക്കും അമ്പരന്നുപോയി. തലേന്നത്തെ സംഭവങ്ങൾ ഒരു സ്വപ്നം മാത്രമായിരുന്നെന്ന മട്ടിൽ അവർ തിരക്കിലായിരുന്നു. കുളി കഴിഞ്ഞ് ഈറനോടെ വന്ന് അവർ പതിവുപോലെ നിർദ്ദേശം നൽകി.
“ഗോകുൽ, വണ്ടി റെഡിയാക്ക്. എനിക്ക് പാർലർ വരെ ഒന്ന് പോകണം.”
“ശരി മാഡം.”
“AC വെന്റിലെ ആ ചെറിയൊരു ഇരമ്പൽ മാറിയോന്ന് നോക്കണം. ഇല്ലേൽ ഞാൻ പാർലറിലിരിക്കുന്ന സമയത്ത് വണ്ടി വണ്ടി വർക്ക്ഷോപ്പിൽ കാണിച്ച് അത് ശരിയാക്കിയേക്ക്.”
അതേ ഗൗരവം, അതേ കണിശത. കാറിൽ കയറിയപ്പോഴും അവർ ഫോണിൽ എന്തൊക്കെയോ കുത്തിക്കൊണ്ടിരുന്നു. ബ്യൂട്ടിപാർലറിൽ അവളെ ഇറക്കി ഗോകുൽ പുറത്ത് കാത്തുനിന്നു. മണിക്കൂറുകൾക്ക് ശേഷം അവർ തിരിച്ചിറങ്ങി വന്നപ്പോൾ ഗോകുൽ ഒരു നിമിഷം മിഴിച്ചു നിന്നുപോയി.
