അനുപമയുടെ മുഖം പെട്ടെന്ന് ചുവന്നു. കണ്ണുകളിൽ ദേഷ്യം ആളിപ്പടർന്നു. അവൾ സീറ്റിൽ ആഞ്ഞു നിവർന്നിരുന്നു.
“നിനക്ക് ഞാൻ തരുന്ന സ്വാതന്ത്ര്യം അല്പം കൂടിപ്പോകുന്നുണ്ടോ ഗോകുൽ?” അവളുടെ ശബ്ദത്തിൽ മരവിപ്പിക്കുന്ന ഒരു കടുപ്പമുണ്ടായിരുന്നു.
“അല്ല മാഡം… ഞാൻ ഉദ്ദേശിച്ചത്…”
“നീ ഒന്നും ഉദ്ദേശിക്കണ്ട!” അവൾ അവന്റെ വാക്കുകൾ തടഞ്ഞു. “നീ ആരാണെന്ന് വല്ല ബോധ്യവുമുണ്ടോ? എന്റെ ഡ്രൈവറാണ്. എന്റെ ശമ്പളവും നക്കി വണ്ടി ഓടിക്കുന്ന വെറുമൊരു ഡ്രൈവർ! ഞാൻ എന്ത് ചെയ്യുന്നു, ആരോടൊപ്പം പോകുന്നു എന്നതൊന്നും നിന്റെ ബിസിനസ്സ് അല്ല!”
“മാഡം, ഞാൻ അത് മോശമായി പറഞ്ഞതല്ല…”
“പിന്നെ എന്തിനാടാ നീ ഇതൊക്കെ ചോദിക്കുന്നത്?” അനുപമ അലറി. “എന്റെ ജീവിതത്തിൽ ഇടപെടാൻ നിനക്ക് എന്ത് അവകാശമാണുള്ളത്? ഡ്രൈവറുടെ പണി വണ്ടി ഓടിക്കലാണ്, അല്ലാതെ ഉടമസ്ഥന്റെ സ്വഭാവം നോക്കലല്ല. മേലിൽ ഇത്തരം ചോദ്യങ്ങളുമായി വന്നാൽ, അന്ന് നിന്റെ ഈ ജോലി തെറിക്കും. മനസ്സിലായോ?”
ഗോകുൽ തല കുനിച്ചു. സ്റ്റിയറിംഗിൽ അവന്റെ കൈകൾ മുറുകി. തലേന്ന് രാത്രിയിൽ തന്നെ ‘ഹീറോ’ എന്ന് വിളിച്ച് കെട്ടിപ്പിടിച്ച അതേ സ്ത്രീയാണോ ഈ പറയുന്നത് എന്നവൻ അത്ഭുതപ്പെട്ടു.
പറഞ്ഞിട്ട് കാര്യമില്ല, അരവിന്ദ് എന്ന വലിയ ബിസിനസ്സുകാരന്റെ ഭാര്യയാണ് പിന്നിലിരിക്കുന്നത്.. താനാണെങ്കിൽ അവരുടെ വെറും ശമ്പളക്കാരനും. എന്തായാലും അനാവശ്യമായി അവളുടെ കാര്യങ്ങളിൽ ഇടപെടേണ്ടിയിരുന്നില്ല എന്നവന് തോന്നി.
