കാറിനുള്ളിൽ പിന്നീട് ഘനശ്യാമമായ നിശബ്ദതയായിരുന്നു. ഇടയ്ക്ക് അവൻ മിററിലൂടെ നേക്കി. അനുപമ അപ്പോഴും ദേഷ്യത്തിലാണെന്ന് പുറത്തെ കാഴ്ചകളിലേക്ക് വെറുതെ കണ്ണും നട്ടിരിക്കുന്ന അവരുടെ മുഖഭാവം വ്യക്തമാക്കുന്നുണ്ട്. ടൗണിലെ തിരക്കുകൾ കഴിഞ്ഞ് വണ്ടി വിജനമായ റോഡിലേക്ക് പ്രവേശിച്ചു.
പെട്ടെന്നാണ് സ്റ്റിയറിംഗിന്റെ ബാലൻസ് തെറ്റുന്നത് ഗോകുൽ ശ്രദ്ധിച്ചത്. വണ്ടി ഒരു വശത്തേക്ക് വലിക്കുന്നു. അവൻ വേഗത കുറച്ച് പതുക്കെ റോഡരികിലേക്ക് ഒതുക്കി നിർത്തി.
“എന്താ നിർത്തിയത്?” അനുപമ അക്ഷമയോടെ ചോദിച്ചു. അവൾ വാച്ചിലേക്ക് നോക്കി.
“ടയർ പങ്ചറായെന്ന് തോന്നുന്നു മാഡം. ഒന്നിറങ്ങി നോക്കട്ടെ.”
അവൻ പുറത്തിറങ്ങി പരിശോധിച്ചു. ഇടതുവശത്തെ പിൻചക്രം ഏതാണ്ട് പൂർണ്ണമായും അമർന്നിരിക്കുന്നു. അവൻ ഗ്ലാസിൽ മെല്ലെ തട്ടി വിവരം പറഞ്ഞപ്പോൾ ഒരു ദീർഘശ്വാസത്തോടെ അനുപമ പുറത്തിറങ്ങി. ചുറ്റും വിജനമായ വയലുകളാണ്. നല്ല ഉച്ചവെയിൽ. അടുത്തൊന്നും ഒരു കട പോലുമില്ല.
“എത്ര നേരം എടുക്കും ഇത് ശരിയാക്കാൻ?” നീരസത്തോടെ അവൾ തിരക്കി.
“സ്റ്റെപ്പിനി മാറ്റിയാൽ മതി മാഡം. ഒരു പത്ത് മിനിറ്റ്, ഞാൻ വേഗം തീർക്കാം.”
ഗോകുൽ ഡിക്കി തുറന്ന് ജാക്കിയും ടയറും പുറത്തെടുത്തു. ഈ കത്തുന്ന വെയിലിൽ അവൻ വിയർപ്പൊഴുക്കി പണിയെടുക്കുന്നത് അനുപമ ദൂരെ മാറിനിന്ന് നോക്കി നിന്നു. റോഡരികിലെ മരത്തിന്റെ തണലിൽ നിൽക്കുമ്പോഴും അവളുടെ മനസ്സ് അശാന്തമായിരുന്നു. അല്പം മുൻപ് ദേഷ്യത്തിൽ ‘നീ വെറുമൊരു ഡ്രൈവറാണ്’ എന്ന് ആക്രോശിച്ചത് ഇപ്പോൾ ഒരു നീറ്റലായി അവളുടെ ഉള്ളിലുണ്ട്. ആ വാക്കുകൾ അല്പം കൂടിപ്പോയെന്നക അവൾക്ക് തോന്നി. എത്രയൊക്കെ വഴക്ക് പറഞ്ഞാലും തന്നെ ഇത്രയും കാര്യമായി കൊണ്ടുനടക്കുന്നത് അവനാണല്ലോ എന്ന ചിന്ത അവളിൽ ചെറിയൊരു അസ്വസ്ഥതയുണ്ടാക്കി.
