സത്യത്തിൽ, ഗോകുൽ വെറുമൊരു ഡ്രൈവർ മാത്രമല്ല. അരവിന്ദ് ഏറ്റവും വിശ്വസിക്കുന്ന ആളാണ്. ബിസിനസ്സിലെ ശത്രുക്കളെ പേടിച്ച് സ്വന്തം നിഴലിനെ പോലും സംശയിക്കുന്ന അരവിന്ദിന് ഗോകുലിനെ കണ്ണടച്ച് വിശ്വാസമാണ്. അതുകൊണ്ടാണ് അനുപമയുടെ ഡ്രൈവറായി ഗോകുലിനെ വെച്ചതും എങ്ങോട്ട് പോകുമ്പോഴും കൂടെ കൊണ്ടുപോകണമെന്ന് അവളെ ചട്ടംകെട്ടിയിരിക്കുന്നതും.
ഒരു ഡ്രൈവർ എന്നതിലുപരി അവനൊരു ബോഡിഗാർഡ് കൂടിയാണെന്ന് ഇന്നലെ രാത്രി അവൾ നേരിട്ട് കണ്ടതാണ്. സ്പാനർ തിരിക്കുമ്പോൾ ഉരുണ്ടുമറിയുന്ന അവന്റെ മസിലുകളിലേക്ക് നോക്കി നിന്നപ്പോൾ, ഇന്നലെ രാത്രി മദ്യലഹരിയിൽ താൻ ആ കരുത്തിൽ തൊട്ടുനോക്കിയത് ഓർത്ത് അവൾക്ക് ചെറിയൊരു നാണം തോന്നി.
അതിനിടയിലാണ് ഒരു പരിചയക്കാരൻ സ്കൂട്ടറിൽ അവിടെ എത്തിയത്. നാട്ടുകാരനായ സജീവനായിരുന്നു അത്. അനുപമയെ നോക്കി ഭവ്യതയോടെ ചിരിച്ചിട്ട് അയാൾ അവനോട് ചോദിച്ചു.
“ എന്താടാ ഗോകുലേ, വണ്ടി പണി തന്നോ?”
“ ആ സജീവേട്ടാ… ടയറൊന്ന് പണി തന്നു. മാറ്റുകയാണ്.” കൈയിലെ ഗ്രീസ്സ് തുടച്ച് അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ ഈ വെയിലത്ത് നീ ഒറ്റയ്ക്ക് മെനക്കെടണ്ട, ഞാനും കൂടാം.” സജീവൻ വണ്ടി നിർത്തിയിട്ട് അങ്ങോട്ട് വന്നു.
രണ്ടുപേരും കൂടി സംസാരിച്ചുകൊണ്ട് ടയർ മാറ്റുന്നതിനിടയിൽ ഒരു പയ്യൻ പേന വിൽക്കാൻ വന്നു. ഗോകുൽ മൂന്നാല് പേന വാങ്ങുന്നതും അഞ്ഞൂറിന്റെ നോട്ട് അവനെ നിർബന്ധിച്ച് ഏൽപ്പിക്കുന്നതും അനുപമ കണ്ടു. അവൻ പോയിക്കഴിഞ്ഞയുടൻ സജീവൻ ചോദിക്കുന്നത് അനുപമ കേൾക്കുന്നുണ്ടായിരുന്നു: “അല്ല ഗോകുലേ, അനിയത്തിയുടെ ഫീസിന്റെ കാര്യം എന്തായി? നാളെയല്ലേ ലാസ്റ്റ് ഡേറ്റ്?”
