“ബിജോയ് കുറച്ച് തരാമെന്ന് ഏറ്റിട്ടുണ്ട്. ബാക്കി കൂടി എങ്ങനെയെങ്കിലും ഒപ്പിക്കണം സജീവേട്ടാ. നടക്കും.” അവനൊരു ആശ്വാസത്തിനെന്നോണം പറഞ്ഞു.
അനുപമയ്ക്ക് അത് കേട്ടപ്പോൾ ഉള്ളിൽ ഒരു ചെറിയ ദേഷ്യം തോന്നി. ഇത്രയും ബുദ്ധിമുട്ട് ഉണ്ടായിട്ടും ഇന്നലെ താൻ നീട്ടിയ പണം അവൻ വേണ്ടെന്ന് വെച്ചല്ലോ എന്നോർത്തായിരുന്നു അത്.
ജോലി കഴിഞ്ഞ്, കൈയിലെ ഗ്രീസ്സ് തുടച്ച് ഗോകുൽ അവളുടെ അടുത്തേക്ക് വന്നു. “കഴിഞ്ഞു മാഡം, നമുക്ക് ഇറങ്ങാം.”
വണ്ടി മുന്നോട്ട് നീങ്ങിയപ്പോൾ കാറിനുള്ളിലെ ആ പഴയ കടുത്ത വീർപ്പുമുട്ടിലിന് ഒരല്പം അയവ് വന്നിരുന്നു. അനുപമ തന്റെ ബാഗിൽ നിന്നും ഒരു വാട്ടർ ബോട്ടിൽ എടുത്ത് അവന് നേരെ നീട്ടി.
“ദാ, വെള്ളം കുടിക്ക്. പൊരിവെയിലത്തല്ലായിരുന്നോ നിൽപ്പ്.”
അപ്രതീക്ഷിതമായ ആ കരുതലിൽ ഗോകുൽ ഒന്ന് അമ്പരന്നു. അവൻ മടിച്ചുമടിച്ച് അത് വാങ്ങി. “താങ്ക്സ് മാഡം.”
കുറച്ചു ദൂരം കൂടി പോയപ്പോൾ അനുപമ പതിയെ ചോദിച്ചു: “നിന്റെ അനിയത്തിയുടെ ഫീസിന്റെ കാര്യം… ആ സജീവൻ ചോദിക്കുന്നത് കേട്ടു. എത്രയാ ഇനി വേണ്ടത്?”
“പതിനായിരം കൂടി വേണം, മാഡം. നാളെ അടയ്ക്കണം.” റോഡിൽ നിന്നും കണ്ണെടുക്കാതെ തന്നെ അവൻ മറുപടി നൽകി.
അനുപമയുടെ ചുണ്ടിൽ ഒരു പരിഹാസച്ചിരി വിരിഞ്ഞു. “ഓ… അത്രേ ഉള്ളോ? വലിയ ജാഡയായിരുന്നില്ലേ നിനക്ക്! ഇന്നലെ രാത്രി ആ അയ്യായിരം രൂപ കൈയ്യിൽ വെച്ചുതന്നപ്പോൾ വേണ്ടെന്ന് പറഞ്ഞ് തിരിച്ചങ്ങ് തന്നില്ലേ? അത് വാങ്ങിയിരുന്നെങ്കിൽ ഇപ്പോഴത്തെ ഈ ടെൻഷൻ പകുതി കുറഞ്ഞേനെ.”
