“ ഗോകുൽ നമുക്കൊന്ന് നടക്കാം….”
അവൻ അത്ഭുതത്തോടെ അവളെ നോക്കി. ഒന്നും മിണ്ടാതെ അവൻ അനുപമയോടൊപ്പം ബീച്ചിലേക്ക് നടന്നു.
“ഗോകുലിന് എന്നെക്കുറിച്ച് എന്തറിയാം? നേരത്തെ ചോദിച്ചില്ലേ ഞാൻ എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന്? അത് പറയണമെങ്കിൽ ഞാൻ ആരാണെന്നും എന്താണെന്നും എല്ലാം ഗോകുൽ അറിയേണ്ട വരും.”
ഇത്രത്തോളം തുറന്നു സംസാരിക്കുന്ന അനുപമയെ ആദ്യമായി കാണുകയായിരുന്നു ഗോകുൽ. മുമ്പും പല സ്ഥലങ്ങളിലും ഡ്രൈവറായി പോയിട്ടുണ്ടെങ്കിലും ഇതുപോലൊരു സന്ദർഭം ഉണ്ടായിരുന്നില്ല. അവളുടെ കണ്ണുകളിൽ വലിയൊരു സങ്കടം ഒളിഞ്ഞിരിക്കുന്നത് ഗോകുൽ കുറെ ദിവസമായി ശ്രദ്ധിക്കുന്നുണ്ട്. ഒരു നല്ല കേൾവിക്കാരനെ കിട്ടിയാൽ അവൾ എല്ലാം തുറന്നു പറയുമെന്ന് അവന് തോന്നി. അങ്ങനെ എന്തെങ്കിലും ആശ്വാസം ലഭിക്കുമെങ്കിൽ ലഭിച്ചോട്ടേന്ന് അവനും കരുതി.
“പണ്ട് ഈ പറയുന്ന അരവിന്ദന്റെ ഒരു സ്ഥാപനത്തിൽ വെറും സെയിൽസ് ഗേളായി ചെന്നതായിരുന്നു ഞാൻ. എന്നെക്കണ്ട് ഇഷ്ടപ്പെട്ട് ജീവിതത്തിലേക്ക് കൂടെക്കൂട്ടിയത് അരവിന്ദാണ്. എന്റെ ഭാഗ്യമായി ഞാനത് കരുതി. അരവിന്ദിനെ ഞാൻ ജീവനുതുല്യം സ്നേഹിച്ചു. ഗോകുൽ ഇവിടെ ജോയിൻ ചെയ്തിട്ട് രണ്ട് വർഷമല്ലേ ആകുന്നുള്ളൂ. അതിനും എത്രയോ മുമ്പേ അയാളെക്കുറിച്ച് ഒരുപാട് സ്ത്രീകളുടെ പേര് ചേർത്ത് പല കാര്യങ്ങളും ഞാൻ അറിയുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും ഞാൻ വിശ്വസിച്ചില്ല.”
ഈ ഫ്ലാറ്റിൽ വന്ന കാലം മുതൽ അടുത്ത ഫ്ലാറ്റിലെ ഗീതേച്ചിയുമായി ഞാൻ വലിയ അടുപ്പത്തിലായിരുന്നു. എന്ത് കാര്യത്തിനും കൂടെ നിൽക്കുന്നൊരാൾ. സ്വന്തം അനിയത്തിയെപ്പോലെയാണ് അവർ എന്നെ സ്നേഹിച്ചത്. അതുകൊണ്ട് തന്നെ ഏത് പാതിരാത്രിയിലും ആ ഫ്ലാറ്റിലേക്ക് കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു.”
