“ഞാനിത് അനുവദിക്കുമെന്ന് മാഡത്തിന് തോന്നുന്നുണ്ടോ? മാഡത്തെ നോക്കാൻ സാർ എന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഇപ്പോൾ തന്നെ ഇക്കാര്യം ഞാൻ സാറിനെ അറിയിച്ചാലോ?”
“പറയുന്നവനായിരുന്നെങ്കിൽ നീയത് ഇന്നലെത്തന്നെ പറഞ്ഞേനെ. സത്യത്തിൽ ഞാനത് പ്രതീക്ഷിച്ചാണ് ഇരുന്നത്. പക്ഷേ നിനക്ക് ഇപ്പോൾ അരവിന്ദിനേക്കാൾ കൂടുതൽ വിധേയത്വം എന്നോടാണ്. അല്ലേ? ചങ്കത്ത് കൈ വെച്ച് പറ, അല്ലെന്ന്…” കുറേക്കൂടി ചേർന്നുനിന്നാണ് അവളത് ചോദിച്ചത്. ആ കരിനീല കണ്ണുകളെ നേരിടാൻ വയ്യാതെ ഗോകുൽ കൈ വിടുവിച്ചു.
“മാഡം വല്ലാതെ തെറ്റിദ്ധരിച്ചതാ. ഞാൻ കാരണം സാറിന്റെ കുടുംബം തകരണ്ടല്ലോന്ന് കരുതിയാണ് മിണ്ടാതിരുന്നത്.”
“ആയിക്കോട്ടെ, അത് നിന്റെ നല്ല മനസ്സ്. പക്ഷേ ഇന്നും ഇന്നലെയുമൊക്കെ നിന്നെ കണ്ടപ്പോൾ എനിക്ക് മനസ്സിലായി, ജീവിതത്തിൽ ഞാൻ കാണാതെ പോകുന്ന കുറെ കാര്യങ്ങളുണ്ടെന്ന്. ഞാൻ നിന്നെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. പതിനായിരം രൂപയ്ക്ക് വേണ്ടി നീ കഷ്ടപ്പെടുമ്പോഴും, പേന വിൽക്കാൻ വന്ന ആ പയ്യന് നിന്റെ ഒരു ദിവസത്തെ ശമ്പളം എടുത്തുകൊടുത്ത നന്മ…”
“മതി മാഡം… അവൻ അവിടെ നിൽക്കുന്നത് കണ്ടപ്പോൾ എന്തോ അസുഖമുണ്ടെന്ന് തോന്നി. വല്ല ആശുപത്രിയിലും പോകാൻ കാശില്ലാഞ്ഞിട്ടാണെങ്കിലോ എന്ന് കരുതി കൊടുത്തതാ. അല്ലാതെ ഞാൻ വലിയ ദാനശീലനൊന്നുമല്ല. മാഡം വണ്ടിയിൽ കയറാൻ നോക്ക്, സാർ വിളിച്ചാൽ എനിക്കാണ് വഴക്ക് കിട്ടുക.”
അതിര് കടന്ന് സ്വന്തം സൗന്ദര്യത്തിൽ അഹങ്കരിച്ചിരുന്ന അനുപമയ്ക്ക് കിട്ടിയ അടിയായിരുന്നു ആ അവഗണന. അതും തൊട്ടാൽ പൊട്ടുന്ന പ്രായത്തിൽ നിൽക്കുന്ന ഒരു ഇരുപത്തിനാലുകാരനിൽനിന്ന്. എങ്കിലും തോൽക്കാതിരിക്കാൻ അവൾ വെറുതെ പറഞ്ഞു.
