അവന്റെ കാതിൽ തട്ടിയ അവളുടെ നിശ്വാസത്തിന് പോലും വല്ലാത്തൊരു ശൃംഗാരച്ചുവയുണ്ടായിരുന്നു. ഒന്ന് പതറിയെങ്കിലും ഗോകുൽ പെട്ടെന്ന് തന്നെ സ്വയം നിയന്ത്രിച്ചുകൊണ്ട് ഒരു ചിരിയോടെ പറഞ്ഞു:
“മാഡം ഇത് എന്തൊക്കെയാ ഈ പറയുന്നത്? എനിക്ക് വൈകിട്ടൊന്ന് പുറത്തേക്ക് പോകണമായിരുന്നു. സാറ് പെട്ടെന്ന് എങ്ങാനും വന്നാൽ, എവിടെയെങ്കിലും പോകാൻ എന്നെ കണ്ടില്ലെങ്കിൽ വഴക്ക് പറയും… അതുകൊണ്ട് ചോദിച്ചതാ. മാഡം ഇറങ്ങാൻ നോക്ക്…”
കളിയാക്കുന്ന മട്ടിലുള്ള അവന്റെ ആ സംസാരം കേട്ടതും അനുപമയുടെ മുഖം കടന്നൽ കുത്തിയ മാതിരിയായി. വല്ലാത്തൊരു ജാള്യതയോടെ ഡോർ വലിച്ചടച്ച് അവൾ അകത്തേക്ക് പോകുന്നത് നോക്കി അവൻ ശ്വാസം വിട്ടു. “എന്തൊരു പെണ്ണ്! തന്റെ പൊക കണ്ടേ ഇവരടങ്ങൂ..”
പടികൾ കയറി അകത്തേക്ക് പോകുന്നതിനിടയിൽ അവൾ ഒന്ന് തിരിഞ്ഞുനോക്കി. “ നീ ഏത് ഗുദാവിൽ വേണേലും പൊക്കോ. പക്ഷേ നാളെ നേരത്തെ എത്തണം. മറക്കണ്ട, നാളെ നിന്റെ അനിയത്തിയുടെ ഫീസിന്റെ ലാസ്റ്റ് ഡേറ്റാണ്.”
അവളത് പറയുമ്പോൾ ആ കണ്ണുകളിൽ നിഗൂഢമായ ഒരു തിളക്കമുണ്ടായിരുന്നു. ഗോകുൽ ഒന്നും മിണ്ടാതെ തലയാട്ടി. അരവിന്ദ് അവനായി ഏർപ്പെടുത്തിയ സ്റ്റുഡിയോ അപ്പാർട്ട്മെന്റിലേക്ക് നടക്കുമ്പോൾ അവന്റെ കാലുകൾക്ക് വല്ലാത്തൊരു ഭാരം തോന്നി.
അന്ന് വൈകിട്ട് ബിജോയിയെ കാണാൻ പോയ ഗോകുലിന് നിരാശയായിരുന്നു ഫലം. അവൻ പ്രതീക്ഷിച്ച പണം കിട്ടിയില്ല. അനുപമ നീട്ടിയ ആ അയ്യായിരം രൂപ വാങ്ങാതിരുന്നത് മണ്ടത്തരമായിപ്പോയോ എന്ന് പലതവണ അവൻ മനസ്സിൽ കൂട്ടിക്കിഴച്ച് നോക്കി. റോഡിലൂടെ കാറോടിക്കുമ്പോഴും അനുപമ പറഞ്ഞ ഓരോ വാക്കുകളും അവന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
