അനുപമ തന്റെ ഗ്ലാസ്സിൽ നിന്നും കണ്ണെടുത്ത് അവനെ ഉറ്റുനോക്കി. “എനിക്കും നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു മഹീ… അത് നിനക്കും അറിയാമായിരുന്നു എന്നാണ് എന്റെ ഊഹം. അല്ലാതെ വെറുമൊരു വൺസൈഡ് ലൗവിന് വേണ്ടി ആരെങ്കിലും പത്തു വർഷം പാഴാക്കുമോ?”
“പിന്നെന്തിനായിരുന്നു അനു ആ ഒഴിഞ്ഞുമാറൽ?” അവൻ ഗ്ലാസ്സിലെ ഐസ് കട്ടയിൽ വിരൽകൊണ്ട് വട്ടം കറക്കി. “എന്തിനായിരുന്നു ആ ‘നോ’ പറയലൊക്കെ? എന്നെ അത്രയ്ക്ക് വിശ്വാസമില്ലായിരുന്നോ?”
അവളൊന്ന് ദീർഘശ്വാസം വിട്ടു.
“മഹീ… ഞാനൊരു പാവപ്പെട്ട വീട്ടിലെ പെണ്ണായിരുന്നെന്ന് നിനക്കറിയാല്ലോ. എന്റെ ചേച്ചി പ്രേമിച്ചു വയറ്റിലുണ്ടാക്കിയതിന്റെ ചീത്തപ്പേര് ആ നാട്ടുകാർ മറന്ന് തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. നിന്റെ കണ്ണുകളിൽ അന്ന് പ്രേമം മാത്രമായിരുന്നില്ല മഹീ, അതിൽ വേറെയും ചിലതുണ്ടായിരുന്നു… ഇന്നും നിന്റെ കണ്ണില്‍ നിന്ന് വായിച്ചെടുക്കാവുന്ന അതേ കാര്യങ്ങൾ തന്നെ. അന്ന് നിന്നോട് മനസ്സിലെ ഇഷ്ടം പറഞ്ഞാൽ അത് കൈ കോർത്തുപിടിച്ചു നടക്കുന്നതിൽ മാത്രം അവസാനിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. തൊടാനും ഉമ്മ വെക്കാനും പിന്നെ നീ ഉദ്ദേശിക്കുന്ന ആ കാര്യങ്ങൾക്കുമൊക്കെ എനിക്കും അന്ന് കൊതിയില്ലാഞ്ഞിട്ടല്ല… പക്ഷേ ആ കൊതിക്ക് കൊടുക്കേണ്ടി വരുന്ന വില ചിലപ്പോൾ എന്റെ ജീവിതമായിരിക്കുമെന്ന് ഞാൻ പേടിച്ചു. കല്യാണം കഴിയാത്ത പെണ്ണുങ്ങൾ അങ്ങനെയൊക്കെ നടന്നാൽ അന്ന് ഞങ്ങളുടെ നാട്ടിലൊക്കെ ‘നശിച്ചു’ എന്നേ പറയൂ.”
