അവനെ കണ്ടതും അവളുടെ മുഖമൊന്ന് വിടർന്നു. ആ മുഖത്തെ പ്രതീക്ഷ കണ്ടപ്പോൾ ഗോകുലിന്റെ ഉള്ളിൽ കലി ഇരച്ചുകയറി. മനോഹരമായൊരു പുഞ്ചിരിയോടെ അവൾ എഴുന്നേറ്റു. താൻ കാശെറിഞ്ഞ് വാങ്ങിയ, തനിക്ക് വിധേയനായ ഒരുവന്റെ നന്ദിപ്രകടനം അവൾ പ്രതീക്ഷിച്ചിട്ടുണ്ടാകാം.
”ഗോകുൽ…” അവൾ വല്ലാത്തൊരു ആർദ്രതയോടെ വിളിച്ചു. “നീ വരുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. വന്നതിൽ വലിയ സന്തോഷം. പിന്നെ, ആ ഫീസിന്റെ കാര്യം…”
”താൻ ആരാണെന്നാ തന്റെ വിചാരം?!”
അതുകേട്ടതും അനുപമയുടെ മുഖത്തെ ആ ചിരി പാതിവഴിയിൽ നിലച്ചുപോയി.
“എന്താ?” അവളൊന്ന് പകച്ചു.
”എന്റെ കുടുംബകാര്യങ്ങളിൽ ഇടപെടാൻ തനിക്കാരാ അധികാരം തന്നത്?” അവൻ ഒരടി കൂടി അവളുടെ അടുത്തേക്ക് നീങ്ങി. “എന്റെ അനിയത്തിയുടെ പഠനത്തിന് പണം മൊടക്കാൻ താനാരാ?”
ഒരു അടി കിട്ടിയതുപോലെ അവൾ ഒന്ന് പിന്നോട്ട് മാറി. “ഗോകുൽ… നീയിത് എന്തൊക്കെയാ പറയുന്നത്? ഞാൻ നിന്നെ സഹായിക്കാൻ നോക്കിയതാ. അത്രയും കഷ്ടപ്പാടിലായിരുന്നല്ലോ നീ…”
”സഹായമോ?” അവൻ പുച്ഛത്തോടെ ഒന്ന് ചിരിച്ചു. “ഇതാണോ താൻ ഉദ്ദേശിച്ച സഹായം? ഇതൊരു അവകാശം സ്ഥാപിക്കലാണെന്ന് എനിക്കറിഞ്ഞൂടെ. നിനക്ക് ആവശ്യമുള്ളതിനെ നീ കാശുകൊടുത്ത് വാങ്ങുന്നു. പക്ഷേ വിലയ്ക്കെടുക്കാൻ ഗോകുൽ ഒരു കളിപ്പാവയല്ല.”
അനുപമയുടെ കണ്ണുകൾ നിറഞ്ഞു. “കളിപ്പാവയോ? ഞാൻ നിന്നോട് പറഞ്ഞ കാര്യങ്ങളൊക്കെ ഇത്ര പെട്ടെന്ന് മറന്നോ?”
”പറഞ്ഞ കാര്യങ്ങൾ മറന്നില്ല… അതുപോലെ തന്നെ നീ കാണിച്ചുകൂട്ടിയ കാര്യങ്ങളും.” അവൻ അവളുടെ തൊട്ടുമുന്നിലെത്തി. അവൾ പിന്മാറിയില്ല, ഒന്നും മനസ്സിലാകാതെ തരിച്ചുനിന്നു.
