”എന്താ സാർ… വല്ല പ്രശ്നവുമുണ്ടോ?” അവൻ ഫോൺ സൈലന്റ് ആക്കുന്നത് കണ്ടപ്പോൾ അവൾ പതുക്കെ ചോദിച്ചു. “ഇപ്പോൾ ഫോണിൽ നോക്കിയപ്പോൾ സാറിന്റെ മുഖമൊക്കെ വല്ലാതായത് പോലെ… ഞാൻ കാരണം വല്ല ബുദ്ധിമുട്ടും ഉണ്ടായോ?”
അവളുടെ ആ ചോദ്യം കേട്ടപ്പോൾ അരവിന്ദിന്റെ തലയിൽ പുതിയ പദ്ധതികൾ വിരിയുകയായിരുന്നു. മറ്റേ പെണ്ണ് വരാമെന്നു പറഞ്ഞ് പറ്റിച്ചത്, ഗീതയുടെ വരവ്, പിന്നെ ഗോകുലിന്റെ അനിയത്തിയെ അപ്രതീക്ഷിതമായി ഇവിടെ കണ്ടുമുട്ടിയത്—എല്ലാം കൂടി ആകെ ഒരു കുഴഞ്ഞുമറിഞ്ഞ അവസ്ഥയാണെങ്കിലും അതിലവൻ പുതിയൊരു സാധ്യത കണ്ടു. ശരിക്കുമൊരു സുവർണ്ണാവസരം!
മുന്നിലിരിക്കുന്നത് വെറുമൊരു സുന്ദരിക്കുട്ടിയല്ല; തന്റെ ഡ്രൈവറായ ഗോകുലിന്റെ അനിയത്തിയാണ്. താൻ കൊടുക്കുന്ന ശമ്പളത്തെ ആശ്രയിച്ച് കഴിയുന്ന ഒരു കുടുംബത്തിലെ പെണ്ണ്. ആ വിശ്വാസവും വിധേയത്വവും മുതലെടുത്താൽ അവളെ പതുക്കെ വരുതിയിലാക്കാം. പണത്തിന് അത്യാവശ്യമുണ്ടെന്ന് അവളുടെ ഓരോ വാക്കിലും നിഴലിക്കുന്നുണ്ട്. ഈ ഹോട്ടൽ പണിയിൽ നിന്നും വീർപ്പുമുട്ടുന്ന ജീവിതത്തിൽ നിന്നും രക്ഷപ്പെടാൻ അവൾ കൊതിക്കുന്നുണ്ട്, അത് പുറത്തു പറയുന്നില്ലെങ്കിലും.
”ഏയ്, അതൊന്നുമില്ല അഞ്ജു,” അവൻ സിഗരറ്റ് പാക്കറ്റ് വിരലുകൾ കൊണ്ട് തട്ടിക്കൊണ്ട് മയത്തിൽ പറഞ്ഞു. “ബിസിനസ്സിലെ ചില ശല്യങ്ങളാണ്. അതൊക്കെ അവിടെ നിൽക്കട്ടെ. മോളുടെ കാര്യം പറ… ഹോസ്റ്റലിലെ താമസമൊക്കെ എങ്ങനെ പോകുന്നു? വലിയ കഷ്ടപ്പാടിലാണോ?”
അഞ്ജു ഒന്ന് നെടുവീർപ്പിട്ടു. “പിന്നെ പറയണോ സാർ… മൂന്ന് പേരുള്ള ഒരു ചെറിയ മുറിയാ. അവിടെയിരുന്ന് പഠിക്കാൻ പോലും പറ്റില്ല. വല്ലാത്തൊരു ശ്വാസംമുട്ടലാ. പിന്നെ ഈ പണിയും കൂടി ആകുമ്പോൾ രാത്രി ആകെ തളരും. അതും പോരാഞ്ഞിട്ട് ഒപ്പം താമസിക്കുന്നവളുമാരുടെ മെക്കിട്ടുകേറ്റവും… വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് സഹിക്കുന്നു എന്നേയുള്ളൂ.” ഓർക്കാൻ ആഗ്രഹിക്കാത്തതൊക്കെ തികട്ടി വന്നപ്പോൾ ആരോടൊന്നില്ലാതെ അവൾ പറഞ്ഞുകൊണ്ടിരുന്നു.
