”സാർ… എനിക്ക്… എനിക്ക് ഒന്ന് ആലോചിക്കണം. തീരുമാനം നാളെ പറഞ്ഞാൽ മതിയോ?”
ചൂണ്ടയിൽ മീൻ കൊത്തിക്കഴിഞ്ഞു! അരവിന്ദ് വളരെ സ്നേഹത്തോടെ ഒന്ന് പുഞ്ചിരിച്ചു. “തീർച്ചയായും അഞ്ജു. നിന്റെ സമയമെടുത്ത് ആലോചിച്ചോ. അടുത്ത രണ്ടാഴ്ച ഞാൻ ബാംഗ്ലൂരിൽ തന്നെയുണ്ട്. സമ്മതമാണെങ്കിൽ നിനക്ക് ഒരാഴ്ച ഗീതയുടെ കൂടെ താമസിച്ച് ട്രെയിനിങ് നടത്തേണ്ടിവരും.” അവൻ ഒരു ബിസിനസ് കാർഡ് എടുത്തു കൊടുത്തു. കമ്പനിയുടെ പേരോ ഒന്നുമില്ലാത്ത, അവന്റെ പേരും നമ്പറും മാത്രമുള്ള കാർഡ്. “ഇത് എന്റെ പേഴ്സണൽ നമ്പറാണ്. ആലോചിച്ചിട്ട് വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചാൽ മതി.”
വിറയ്ക്കുന്ന കൈകളോടെ അവൾ ആ കാർഡ് വാങ്ങി. എന്തോ നിധി കിട്ടിയത് പോലെ അവൾ അത് നെഞ്ചോട് ചേർത്ത് പിടിച്ചു. “നന്ദി സാർ… എന്നെ ഇതിനായി പരിഗണിച്ചതിന് ഒരുപാട് നന്ദി.”
”അതിനെന്താ മോളേ,” അവൻ ആത്മാർത്ഥത നടിച്ചു പറഞ്ഞു. അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അവൻ ഒന്നു കൂടി ഓർമ്മിപ്പിച്ചു. “പിന്നെ അഞ്ജു? നമ്മൾ ഇവിടെ വെച്ച് കണ്ട കാര്യം… അത് തൽക്കാലം നമ്മുടെ ഇടയിൽ മാത്രം ഇരിക്കട്ടെ.”
അവൾ വേഗത്തിൽ തലയാട്ടി. “ശരി സാർ… തീർച്ചയായും.” ഒരു വല്ലാത്ത സ്വപ്നലോകത്ത് അകപ്പെട്ടത് പോലെ അവൾ പുറത്തേക്ക് വേഗത്തിൽ നടന്നു പോയി.
അരവിന്ദ് ചെയറിലേക്ക് ഒന്നുകൂടി ചാരിയിരുന്നു. മറ്റേ റെസ്റ്റോറന്റിൽ വന്നിരുന്നപ്പോൾ ഉണ്ടായിരുന്ന മടുപ്പൊക്കെ എങ്ങോ പോയി. പകരം വല്ലാത്തൊരു ആവേശം ഉള്ളിൽ പടർന്നു. മനസ്സ് ഇപ്പോൾ ഒരു കമ്പ്യൂട്ടർ പോലെ പ്ലാനുകൾ മെനയുകയാണ്. അവൻ ഫോണെടുത്ത് ഗീതയെ വിളിച്ചു.
