******
പിറ്റേന്ന് രാവിലെ, അപ്പാർട്ട്മെന്റിന് മുന്നിൽ ആ ബി.എം.ഡബ്ല്യു കാർ മുരണ്ടുകൊണ്ട് കിടന്നു. ഗോകുൽ എൻജിൻ ഓഫ് ചെയ്തില്ല, എസി നല്ല തണുപ്പിലിട്ടു. കറുത്ത പാന്റും വെളുത്ത ഷർട്ടും ധരിച്ച്, ഷൂസൊക്കെ മിനുക്കി ഒരു പക്കാ ഡ്രൈവറായിട്ടാണ് അവൻ ഇരിക്കുന്നത്. കാണുന്നവർക്ക് അവൻ വെറുമൊരു ഡ്രൈവർ മാത്രമാണ്, പക്ഷേ അവന്റെ ഉള്ളിൽ ഒരു അഗ്നിപർവ്വതം പുകയുന്നുണ്ടായിരുന്നു. ഫോൺ നിർത്താതെ റിങ് ചെയ്തുകൊണ്ടിരുന്നു. തലേന്ന് മുതൽ അനുപമ നിർത്താതെ വിളിച്ചോണ്ടിരിക്കുകയാണ്. അടിച്ച ദേഷ്യം മനസ്സിൽ കിടക്കുന്നത് കൊണ്ട് എടുക്കാൻ കൂട്ടാക്കിയില്ല. അരവിന്ദ് സാർ പറഞ്ഞിട്ട് ഒരു ഓട്ടത്തിന് നിൽക്കുകയാണെന്ന് മെസ്സേജ് അയച്ചിട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ഇല്ലെങ്കില്‍ പിന്നെയും ഓരോന്ന് കുത്തിച്ചോദിച്ച് ആരാണെന്നൊക്കെ പറയേണ്ടിവരും… വെറുതെ എന്തിനാ ഒരു ദിവസം കളയുന്നത്.
ഗീത… ഗീതേച്ചി. ആ പേര് കേട്ടപ്പോൾ മുതൽ തുടങ്ങിയതാണ് നെഞ്ചിൽ ഒരു കല്ല് കയറ്റി വെച്ചതുപോലൊരു ഭാരം. അനുപമ പറഞ്ഞ കഥകളിലെ ആ വില്ലത്തി ഇപ്പോൾ ഇതാ നേരിട്ട് വരാൻ പോകുന്നു. അരവിന്ദിന്റെ ഓരോ വൃത്തികേടുകൾക്കും കൂട്ടുനിൽക്കുന്നവർ. ഇവരെയാണല്ലോ താൻ കൊണ്ടുപോകേണ്ടത് എന്നോർത്തപ്പോൾ അവന് തന്നോട് തന്നെ അറപ്പ് തോന്നി.
അവന് അധികനേരം കാത്തുനിൽക്കേണ്ടി വന്നില്ല. പക്ഷേ അപ്പാർട്ട്മെന്റിന്റെ മെയിൽ എൻട്രൻസിലൂടെയല്ല, വശത്തുള്ള ഒരു ചെറിയ ഗേറ്റ് തുറന്ന് ഒരു ട്രോളി ബാഗും വലിച്ച് അവർ പുറത്തേക്ക് വന്നു. ഗോകുൽ അവരെ തന്നെ നോക്കി നിന്നു. ബി.എം.ഡബ്ല്യുവിന്റെ ആഡംബരത്തിനുള്ളിലിരുന്ന് അവരെ നോക്കുമ്പോൾ ഒരു കാര്യം അവന് വ്യക്തമായി. പ്രായം നാൽപ്പത് കഴിഞ്ഞിട്ടുണ്ടെങ്കിലും കണ്ടാൽ അത്ര തോന്നിക്കില്ല. അനുപമയെപ്പോലെ ഒരു മുപ്പതുകാരിയുടെ ഭംഗിയല്ല അവർക്ക്. കാണാനത്ര മുഖസൗന്ദര്യമൊന്നുമല്ല, പക്ഷേ അങ്ങനുള്ളവർക്ക് അത്യാവശ്യം വേണ്ടുന്ന രൂപഭംഗിയുണ്ട്. തടിച്ച ശരീരപ്രകൃതിയാണെങ്കിലും അതിനൊരു പ്രത്യേക ആകർഷണമുണ്ടെന്ന് അവന് സമ്മതിക്കേണ്ടി വന്നു.
