അവരണിഞ്ഞ സ്പ്രേയുടെ ഗന്ധം കാറിനുള്ളിലെ തണുപ്പിലേക്ക് ഒരു അധിനിവേശം പോലെ അരിച്ചു കയറി. അതുവരെ അവന്റെ സമാധാനത്തിന്റെ ഇടമായിരുന്ന കാർ പെട്ടെന്ന് ചെറുതായത് പോലെ. കൊച്ചിയിലെ തിരക്കിലൂടെ വണ്ടി ഹൈവേ ലക്ഷ്യമാക്കി വിടുമ്പോഴേക്കും അവർ പതുക്കെ വർത്തമാനം തുടങ്ങി.
“കുടവയറൊക്കെയുള്ള ഏതേലും കിളവനായിരിക്കും അനുപമയുടെ ഡ്രൈവറെന്നാണ് വിചാരിച്ചത്. അതാണ് സംശയം തോന്നിയത്.” അവർ അവനെ അടിമുടി ഒന്നളന്നു. അതൊരു വഷളൻ നോട്ടമായിരുന്നില്ല, പകരം ഒരു സാധനം വാങ്ങാൻ ചെന്നാൽ അതിന്റെ ഗുണമേന്മ നോക്കുന്ന ഒരാളുടെ നോട്ടം. ഗോകുലിന്റെ വിരിഞ്ഞ തോളും ആ ഗൗരവമുള്ള മുഖവുമെല്ലാം അവരുടെ കണ്ണുകളിൽ ഉടക്കി.
“ആ കള്ളൻ അരവിന്ദ് പറഞ്ഞില്ലല്ലോ… ഇങ്ങനൊരു ചുള്ളൻ ആയിരിക്കുമെന്ന്.” അവർ ഒന്ന് നിർത്തി. അവൻ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ അവർ വീണ്ടും തുടങ്ങി.
“അരവിന്ദ് പറഞ്ഞു നീ രണ്ടു വർഷമായി അവരുടെ വണ്ടിയോടിക്കുന്നുണ്ടെന്ന്. സാധാരണയായി അത്രയും കാലം അവൻ ആരെയും നിർത്താറില്ല. ഒന്നുകിൽ നീ നല്ല മിടുക്കനായിരിക്കണം, അല്ലെങ്കിൽ അത്രയ്ക്കും വിശ്വസിക്കാൻ കൊള്ളാവുന്നവനായിരിക്കണം.” അവർ ഒന്ന് ശ്വാസം വിട്ടു. “ഇതിലേത് കൂട്ടത്തിലാ ഗോകുൽ? അനുപമയ്ക്ക് മാത്രമായിട്ടുള്ള ഡ്രൈവറാണോ നീ?”
ആ ചോദ്യം ഗോകുലിന്റെ നെഞ്ചിൽ ഒരു കല്ല് വന്നു വീണത് പോലെയാണ് തോന്നിയത്. അവൻ റോഡിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു, “അതെ.”
കുറച്ചുനേരം കാറിനുള്ളിൽ നിശബ്ദതയായിരുന്നു. എൻജിന്റെ ഇരമ്പൽ മാത്രം. അവർ ആ മൗനത്തെ ഒന്ന് ആസ്വദിച്ചു. എന്നിട്ട് വളരെ സാവധാനം ചോദിച്ചു, “നീ പാലക്കാട്ടുകാരനാണോ? നിന്റെ മലയാളത്തിൽ ആ ചുവയുണ്ട്.”
