“അതെ,” അവൻ ചുരുക്കത്തിൽ പറഞ്ഞു.
“എന്റെ അമ്മയുടെ നാട് അവിടുത്തെ കൊല്ലങ്കോടാണ്. എന്ത് ഭംഗിയാ അവിടെയൊക്കെ കാണാൻ. ആ പച്ചപ്പൊക്കെ വിട്ട് ഈ സിറ്റിയുടെ തിരക്കിൽ ജീവിക്കുമ്പോൾ വിഷമം തോന്നാറില്ലേ?”
ഗോകുൽ ഒന്നും മിണ്ടിയില്ല. അവർ തന്നെ തുടർന്നു. “വീട്ടിൽ ആരെല്ലാമുണ്ട്? അമ്മയും അച്ഛനും മാത്രമാണോ?”
“അമ്മയും അനിയത്തിയും,” അവൻ വളരെ സാവധാനം മറുപടി നൽകി.
“ആ… നല്ല കാര്യം. അനിയത്തി പഠിക്കുകയാണോ?”
“ബാംഗ്ലൂരിൽ ബി.കോം ചെയ്യുന്നു.”
“ബാംഗ്ലൂരോ!” ഗീതയുടെ ശബ്ദത്തിൽ ഒരു ചെറിയ ആവേശം മിന്നി. “അപ്പൊ എന്നെ വിട്ടുകഴിഞ്ഞാൽ നിനക്ക് അവളെ കാണാൻ പോകാമല്ലോ..”
“ഇല്ല. ഡ്രോപ്പ് ചെയ്തിട്ട് നേരെ മടങ്ങും.” എന്തിനെന്ന് അറിയില്ലെങ്കിലും അവനൊരു കള്ളം പറഞ്ഞു.
“അയ്യോ കഷ്ടം!” അവർ ഒരു ദീർഘശ്വാസം വിട്ടു. “അരവിന്ദ് നിന്നെ നന്നായി പണിയെടുപ്പിക്കുന്നുണ്ടല്ലേ? സ്വന്തം കാര്യങ്ങൾക്കൊന്നും സമയം കിട്ടില്ല. അല്ലാ… ഇവിടെ നിനക്ക് ലൈനൊന്നുമില്ലേ?”
സംസാരം വ്യക്തിപരമായ അതിരുകൾ കടക്കുന്നത് ഗോകുലിന് ഇഷ്ടപ്പെട്ടില്ല. അവൻ മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ ഗീത വിടാൻ ഭാവമില്ലായിരുന്നു.
“നിന്നെപ്പോലത്തെ ചുള്ളന് ഗേൾഫ്രണ്ട് ഇല്ലെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. ഇപ്പഴത്തെ പെൺകുട്ടികൾക്ക് ഒന്നുകിൽ കണ്ണ് കാണില്ല, അല്ലെങ്കിൽ നിനക്ക് എറിയാനറിയില്ല.” അവർ പതുക്കെ അവനെ നോക്കി ഒന്ന് ചിരിച്ചു. “ അല്ല.. ഇതൊക്കെ കഴിഞ്ഞ് എന്താ നിൻ്റെ പരിപാടി? ജീവിതകാലം മുഴുവൻ വണ്ടി ഓടിക്കാനാവില്ലല്ലോ. എന്താ ആഗ്രഹം? അരവിന്ദ് നല്ലവനാ.. മനസ്സറിഞ്ഞ് നിന്നാൽ അവൻ അതിനുള്ള സപ്പോർട്ട് തന്ന് നിന്നെയൊരു നല്ല നിലയിൽ എത്തിക്കും.”
