ഐ.സി.യുവിന്റെ അവിടെയാണ് മഹേഷിനെ കിടത്തിയിരുന്നത്. കഴുത്തിലൊക്കെ ബെൽറ്റ് ഇട്ട് അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ ഒരു സ്ട്രെച്ചറിൽ കിടക്കുകയാണ് അയാൾ. മുഖമാകെ ഇടിച്ച് വീർത്ത് നീരും മുറിവുകളുമായി ഒരു കോലം. മൂക്കിൽ കൂടെ ട്യൂബും കാലിൽ പ്ലാസ്റ്ററും ഒക്കെയിട്ടുണ്ട്. പക്ഷേ അയാളുടെ കണ്ണുകൾ… അതിൽ വല്ലാത്തൊരു പേടിയും വെപ്രാളവും ദീപയ്ക്ക് കാണാമായിരുന്നു.
”എന്റെ മോനേ…!” സരസ്വതിയമ്മ അലറിക്കരഞ്ഞു കൊണ്ട് മഹേഷിന്റെ അടുത്തേക്ക് ഓടിച്ചെന്നു. അയാളെ കെട്ടിപ്പിടിച്ച് അവർ അലമുറയിട്ടു. “എന്റെ കൊച്ചിനെ ആരാടാ ഈ പരുവത്തിലാക്കിയത്? നിനക്കിത് എങ്ങനെ പറ്റി മോനേ?” എന്ന് ചോദിച്ച് അവർ തകർന്ന് കരയുകയാണ്.
അമ്മ കെട്ടിപ്പിടിച്ചപ്പോൾ മഹേഷ് വേദന കൊണ്ട് മുഖം ചുളിച്ചെങ്കിലും അവരെ തള്ളിമാറ്റാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു അവൻ. അയാളുടെ നോട്ടം പതുക്കെ അമ്മയുടെ തോളിലൂടെ വാതിൽക്കൽ മിണ്ടാതെ നിൽക്കുന്ന ദീപയുടെ നേർക്ക് പോയി. തന്നെത്തന്നെ നോക്കി നിൽക്കുന്ന ദീപയെ കണ്ടതും ആ നീര് കൊണ്ട് വീർത്ത മുഖത്ത് ചെറിയൊരു നാണക്കേടും വാശിയുമൊക്കെ മിന്നിമറഞ്ഞു. അയാൾ വേദനയോടെ പതുക്കെ തല വെട്ടിച്ചു.
“ എന്തായത് നിങ്ങൾ പുറത്തു നിൽക്ക്! പേഷ്യന്റിന് ബുദ്ധിമുട്ടാകുന്നത് കണ്ടില്ലേ?!” നേഴ്സ് അവരെ പിടിച്ചു മാറ്റാൻ നോക്കി. മകന്റെ ശ്വാസം മുട്ടുന്നത് കണ്ടതും സരസ്വതിയമ്മ പേടിച്ച് പിന്നോട്ട് മാറി, സാരിത്തുമ്പ് കൊണ്ട് കണ്ണീർ തുടച്ചു.
‘ മതി, നിങ്ങളൊന്ന് പുറത്തുനിന്നേ’ ട്രിപ്പ് മാറ്റിക്കൊണ്ട് നേഴ്സ് പറഞ്ഞു
