പുറത്തിറങ്ങിയതും പെട്ടെന്ന് സരസ്വതിയമ്മയുടെ നോട്ടം ദീപയുടെ നേർക്കായി. ആ സങ്കടമെല്ലാം മാറി പഴയ ആക്രോശമായി.
”മതിയായോടീ?!” അവർ ദീപയുടെ നേർക്ക് പല്ലിറുമ്മിക്കൊണ്ട് ചീറി. ” നീ ഞങ്ങടെ കുടുംബത്ത് കാലെടുത്തുവെച്ച അന്ന് തുടങ്ങിയതാ കഷ്ടകാലം! എന്റെ കുഞ്ഞ് നശിച്ചുകാണാൻ നീ ഏത് അമ്പലത്തിൽ ആടി ചൂലേ നീ വഴിപാട് കഴിച്ചത്?!?”
” ദേ അമ്മേ…. എല്ലാം അറിഞ്ഞിട്ടും എന്നോട് തട്ടിക്കയറാൻ വരല്ലേ, അയാള് കുടിച്ച് വെളിവില്ലാതെ വണ്ടി എവിടേലും കൊണ്ടിടിച്ചതിന് എന്തിനാ എന്റെ മെക്കിട്ട് കയറുന്നത്?” അവൾ ആദ്യമായി അമ്മായിയമ്മയോട് യാതൊരു കൂസലുമില്ലാതെ മറുപടി പറഞ്ഞു.
” ഛീ! വായടക്കെടി!” സരസ്വതിയമ്മ ദേഷ്യത്തോടെ ആക്രോശിച്ചു. ” വീട്ടിൽ സമാധാനം ഉണ്ടായിരുന്നെങ്കിൽ അവൻ ഇങ്ങനെ കുടിച്ച് റോഡിൽ ഇറങ്ങി നടക്കില്ലായിരുന്നു! അനീഷേ… മോനേ… എന്നെ ഒന്ന് അകത്തേക്ക് വിടാൻ പറ. എനിക്ക് അവന്റെ കൂടെ ഇരിക്കണം.”
അപ്പോഴാണ് ഗൗരവഭാവത്തിൽ ഒരു ഡോക്ടർ അങ്ങോട്ട് വന്നത്. “മഹേഷ് കൃഷ്ണന്റെ കൂടെ വന്നവർ ആരാണ്?” എന്ന് അദ്ദേഹം തിരക്കി.
”ഞാൻ അവന്റെ അമ്മയാണ് ഡോക്ടർ… എങ്ങനെയുണ്ട് എന്റെ മോന്?” സരസ്വതിയമ്മ ആകെ വെപ്രാളപ്പെട്ട് മുന്നോട്ട് ചെന്നു.
ഡോക്ടർ തന്റെ കയ്യിലുള്ള ഫയലിലേക്ക് ഒന്ന് നോക്കിയിട്ട് നെടുവീർപ്പിട്ടു. “നിലവിൽ ജീവന് കുഴപ്പമില്ല, പക്ഷേ ആൾ കുറച്ച് ക്രിറ്റിക്കലാണ്. തലയ്ക്ക് നല്ല ആഘാതമുണ്ട്, വാരിയെല്ലുകൾ ഒടിഞ്ഞു, കാലിലെ എല്ലിനും പൊട്ടലുണ്ട്. പക്ഷേ ഏറ്റവും വലിയ പ്രശ്നം നട്ടെല്ലിനാണ്. താഴത്തെ ഭാഗത്ത് നല്ല ക്ഷതമുണ്ട്. ഒന്നും ഉറപ്പിച്ചു പറയാറായിട്ടില്ല, എന്നാലും നാഡികൾക്ക് സാരമായ തകരാർ സംഭവിച്ചിരിക്കാൻ ചാൻസുണ്ട്. ഇനി പഴയതുപോലെ നടക്കാൻ പറ്റുമോന്ന കാര്യം സംശയമാണ്. എന്തായാലും എല്ലാം ദൈവത്തിന്റെ കയ്യിലാണ്.”
