അതു കേട്ടതും “എന്റെ ഭഗവതി…” എന്ന് നിലവിളിച്ചുകൊണ്ട് സരസ്വതിയമ്മ അടുത്തുള്ള പ്ലാസ്റ്റിക് കസേരയിലേക്ക് തളർന്നിരുന്നു. അനീഷ് അവരെ താങ്ങിപ്പിടിച്ചു.
വേദനയ്ക്കിടയിലും മഹേഷ് വല്ലാതെ കഷ്ടപ്പെട്ട് എന്തോ പറയാൻ നോക്കുന്നുണ്ടായിരുന്നു. “ഡോക്ടർ…” അയാൾ വിക്കി വിക്കി പറഞ്ഞു. “എനിക്ക്… എനിക്ക് ദേ ഇവനോട് ഒരു കാര്യം പറയാനുണ്ട്…”
ഡോക്ടർക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല. ” മഹേഷ്. നിങ്ങളിപ്പൊ അനങ്ങാതെ വിശ്രമിക്കണം.”
”അല്ല!” അത് പറഞ്ഞപ്പോഴേക്കും വേദന കൊണ്ട് അയാൾക്ക് ചുമ വന്നു. “അനീഷ്… എനിക്ക് അനീഷിനോട് സംസാരിക്കണം. തനിച്ച്.”
ഡോക്ടർ ഒന്ന് മടിച്ചെങ്കിലും പിന്നെ സമ്മതിച്ചു. “ശരി, അഞ്ചു മിനിറ്റ്. ആള് വല്ലാതെ തളർന്നിരിക്കുകയാണ്, കൂടുതൽ സംസാരിപ്പിക്കരുത്.”
അമ്മയെ ആശ്വസിപ്പിക്കാൻ നഴ്സ് അവരെ അപ്പുറത്തേക്ക് കൂട്ടി കൊണ്ടുപോയി. പോകുന്ന വഴിക്കൊക്കെ സരസ്വതിയമ്മ മൂക്ക് പിഴിഞ്ഞ് ദീപയെ പ്രാകുകയും പിറുപിറുക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു.
”ദീപ…” അവൻ്റെ തളർന്ന വിളികേട്ട്, പോകാനൊരുങ്ങിയ ദീപ വാതിൽക്കൽ തന്നെ നിന്നു, പക്ഷേ തിരിഞ്ഞു നോക്കിയില്ല.
”നീ… നീ പുറത്ത് തന്നെ നിൽക്കണം.” അയാൾ കിതച്ചുകൊണ്ട് പറഞ്ഞു.
അവളൊന്ന് തലയാട്ടി ഐ.സി.യു വാതിലും തള്ളി ഇടനാഴിയിലേക്ക് ഇറങ്ങി. പക്ഷേ മറ്റൊരു വാതിലിലൂടെ പതുക്കെ അകത്തുകയറി, അപ്പുറത്തെ ബെഡിൽ ഉറങ്ങിക്കിടന്നിരുന്ന രോഗിയെ മറച്ചിരുന്ന കർട്ടന്റെ പിന്നിൽ പോയി മറഞ്ഞുനിന്നു. അവളെ അവിടുന്ന് മാറ്റാനുള്ള മഹേഷിന്റെ തത്രപ്പാട് കണ്ടപ്പോൾ തന്നെ എന്തോ പന്തികേടുണ്ടെന്ന് തോന്നിയിരുന്നു. ആ ഒരു ആകാംക്ഷ കാരണം അവിടെ എന്ത് നടക്കുന്നുണ്ടെന്ന് അറിയാതെ മാറാൻ അവൾക്കായില്ല.
