പിറ്റേന്ന് രാവിലെ ഫ്ലാറ്റിലെത്തുമ്പോൾ ഗോകുലിന്റെ മുഖത്ത് കാർമേഘം ഇരുണ്ടുമൂടിയിരുന്നു. അവനെത്തന്നെ നോക്കിനിന്ന അനുപമയുടെ വിടർന്ന കണ്ണുകളെ ഒന്നു നോക്കുക പോലും ചെയ്തില്ല. പാതിവഴിയിൽ മുടങ്ങിപ്പോയ ആ ബിസിനസ്സ് യാത്ര പൂർത്തിയാക്കാൻ അരവിന്ദിനെ എയർപോർട്ടിൽ കൊണ്ടാക്കാൻ വന്നതായിരുന്നു അവൻ. പക്ഷേ, അരവിന്ദ് വല്ലാത്തൊരു മൂഡിലായിരുന്നു. മുമ്പെങ്ങുമില്ലാത്തൊരു ഉന്മേഷത്തോടെ ബെഡ്റൂമിൽനിന്ന് ഓടിയിറങ്ങി വന്ന അയാൾ ഗോകുലിന്റെ തോളിലൊന്ന് തട്ടി ചിരിച്ചു.
”എന്താടാ ഗോകുലേ ഒരു ഗൗരവം? ഗുഡ് മോർണിംഗ്! വണ്ടിയിൽ പെട്രോളൊക്കെ ഫുൾ അല്ലേ? നമുക്ക് നെടുമ്പാശ്ശേരി വരെ വിടാനുള്ളതാ.” ഒരു പാട്ടും മൂളി അയാൾ ലിഫ്റ്റിൽ കേറി അനുപമയെ പാടെ അവഗണിച്ച് അവൻ ബോസിനൊപ്പം താഴെപ്പോയി വണ്ടിയെടുത്തു.
കാറിന്റെ പിൻസീറ്റിലേക്ക് കയറിയിരുന്നപ്പോഴും അരവിന്ദിന്റെ ചുണ്ടിൽ മൂളിപ്പാട്ടുണ്ടായിരുന്നു. നഗരത്തിലെ തിരക്കുകൾ കഴിഞ്ഞ് വണ്ടി ഹൈവേയിലേക്ക് കടന്നു. ഇടയ്ക്കൊക്കെ അരവിന്ദ് എന്തൊക്കെയോ സംസാരിക്കുന്നുണ്ടെങ്കിലും ഗോകുൽ വെറുതെ തലയാട്ടുക മാത്രം ചെയ്തു. അവന്റെ കണ്ണുകൾ റോഡിലായിരുന്നെങ്കിലും മനസ്സ് ആകെ പുകയുകയായിരുന്നു. ഇന്നലെ രാത്രി കണ്ട കാര്യങ്ങൾ മുള്ളുപോലെ അവന്റെ ഉള്ളിൽ തറച്ചുതന്നെ ഇരുന്നു. എന്നാൽ ഗോകുലിന്റെ മുഖത്തെ ഇരുൾ കണ്ടപ്പോൾ അയാൾക്ക് വല്ലാത്തൊരു ആവേശം.
”എടാ ഗോകുലേ, ഒരു കാര്യം അറിയാമോ? നല്ലൊരു യാത്രയും പറ്റിയൊരു കൂട്ടുണ്ടെങ്കിൽ എത്ര ദൂരവും പെട്ടെന്ന് തീരും. കൂട്ടിന്റെ കാര്യം പറഞ്ഞപ്പോഴാ… നിനക്ക് ഗേൾഫ്രണ്ട് ഒന്നുമില്ലേടാ?”
