സ്റ്റിയറിംഗിലെ ഗോകുലിന്റെ പിടി ഒന്നുകൂടി മുറുകി. അരവിന്ദ് സാധാരണ ഇങ്ങനെയുള്ള പേഴ്സണൽ കാര്യങ്ങൾ ചോദിക്കാറുള്ളതല്ല.
”ഇല്ല സാർ,” അവൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു.
”അതെന്താടാ? ഒരിക്കൽ പോലും ആരോടും ഒരിഷ്ടം തോന്നിയിട്ടില്ലേ?” അരവിന്ദ് സീറ്റിൽ നിന്ന് അല്പം മുന്നിലേക്കാഞ്ഞ് കൗതുകത്തോടെ നോക്കി.
ഗോകുലിന്റെ മനസ്സിൽ പഴയ പ്രണയിനിയല്ല, പകരം ഇന്നലെ രാത്രി കണ്ട ആ കരിമഷി പടർന്ന കണ്ണുകളാണ് തെളിഞ്ഞുവന്നത്. അവനത് വേഗം കുടഞ്ഞുകളഞ്ഞു. “ഉണ്ടായിരുന്നു… പണ്ട്.”
”എന്നിട്ട്?”
” അവള് വേറൊരാളെ കെട്ടി…” ഗോകുലിന്റെ വാക്കുകളിൽ ഒരു തരം നിർവികാരതയായിരുന്നു.
”പണക്കാരനായിരുന്നോ?” ഒരു ബിസിനസ് ഡീലിനെപ്പറ്റി ചോദിക്കുന്ന അത്രയും ലാഘവത്തോടെ അയാൾ തിരക്കി.
”അതെ…”
“ ബെസ്റ്റി വല്ലതും ആയിരുന്നോടാ? അല്ല, ഇപ്പോഴത്തെ ട്രെന്റ് അതാണല്ലോ…”
“ അല്ല… സാറ് അറിയും. മുമ്പൊരിക്കൽ നമ്മുടെ ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയിട്ടുണ്ട്… അയാളും വേറൊരുത്തനും കൂടി ഒരു പെണ്ണുമായി വന്നിട്ട് റൂം കൊടുക്കാത്തതിന്…” ക്ഷമ നശിച്ചെങ്കിലും അവൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
“ഓ… മനസ്സിലായി… മനസ്സിലായി…” പെട്ടെന്ന് അരവിന്ദ് പൊട്ടിപ്പൊട്ടി ചിരിക്കാൻ തുടങ്ങി. ആ ചിരി ഗോകുലിന്റെ ഉള്ളിൽ ദേഷ്യം ഇരച്ചുകയറ്റി.
“എന്നാലും നിന്നെപ്പോലൊരു പാവത്തിനെ കളഞ്ഞിട്ട് അവളൊരു പെണ്ണുപിടിയന്റെ കൂടെ പോകണമെങ്കിൽ… സത്യം പറ ഗോകുലേ, നിനക്ക് ശാരീരികമായിട്ട് എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നോ?”
അവൻ മിണ്ടിയില്ല.
