******
ഹോസ്റ്റലിലേക്കുള്ള ആ നടത്തത്തിൽ പതിവിലും ദൂരമുള്ളതുപോലെ അഞ്ജുവിന് തോന്നി. ഓരോ ചുവടുവെക്കുമ്പോഴും അവളുടെ മനസ്സിൽ നൂറുകൂട്ടം ചിന്തകൾ പരസ്പരം പോരടിക്കുകയായിരുന്നു. മഴ പെയ്ത് തോർന്നതുകൊണ്ട് ബാംഗ്ലൂരിലെ ആ വൈകുന്നേരത്തിന് നല്ല തണുപ്പൊക്കെയുണ്ട്. പക്ഷേ, അവളുടെ കലുഷിതമായ മനസ്സിനെ ശാന്തമാക്കാൻ അതിനൊന്നും കഴിഞ്ഞില്ല. അരവിന്ദ് സാറിന്റെ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. തന്ന ഓരോ വാഗ്ദാനങ്ങളും ഒന്നിനൊന്ന് കിടിലൻ! പണം, പ്രശസ്തി, ഫ്രീഡം. തന്റെ ഈ വീർപ്പുമുട്ടുന്ന ജീവിതത്തിന്റെ അന്ത്യം കുറിച്ചേക്കാവുന്ന സൗഭാഗ്യങ്ങൾ.
എന്നാൽ അഭിനയരംഗം എത്രത്തോളം മോശമാണെന്നുള്ള ഗോകുലേട്ടന്റെ വാക്കുകളും ഓർമ്മയിൽ തെളിഞ്ഞു. ഏട്ടനെ ധിക്കരിച്ച് ഒന്നും ചെയ്യാനും ധൈര്യമില്ല. തനിക്ക് വേണ്ടി ഏട്ടൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ അവൾക്കറിയാം. ഏട്ടൻ അയക്കുന്നതും തന്റെ പാർട്ട്ടൈം ജോലിയിൽ നിന്ന് കിട്ടുന്ന ചെറിയ തുകയും കൂടി കൂട്ടിയാലും ഈ ചിലവുകൾക്കിടയിൽ ഒന്നുമല്ലെന്ന് അവൾക്കറിയാം. എന്നിട്ടും ഏട്ടന് ഒരു ഭാരമായി നിൽക്കേണ്ടി വരുന്നല്ലോ എന്ന വേദന അവളുടെയുള്ളിൽ എപ്പോഴും ഉണ്ടായിരുന്നു. അടുത്ത സെമസ്റ്ററിലെ ഫീസിനെക്കുറിച്ച് ഓർക്കുമ്പോൾ അവളുടെ നെഞ്ച് പൊള്ളും. കഴിഞ്ഞ തവണത്തെ ഹോസ്റ്റൽ ഫീസ് പോലും കടം വാങ്ങിയാണ് അടച്ചത്. പക്ഷേ വാടക നൽകിയിട്ടും സമാധാനത്തോടെ അവിടെ കഴിയാൻ അവൾക്ക് പറ്റുന്നുണ്ടോ? അതുമില്ല.
ഹോസ്റ്റൽ മുറിയെക്കുറിച്ച് ഓർത്തപ്പോൾ പേടിയും സങ്കടവും ഒരുപോലെ വന്നു. കൂടെ താമസിക്കുന്ന സിനിയും സിമ്രാനും കൂടി എന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നത്…! കുറച്ചു ദിവസങ്ങൾക്ക് മുമ്പ് താൻ മുറിയിൽ അവിചാരിതമായി കണ്ട ആ കാഴ്ച ഓർക്കുമ്പോൾ ഇപ്പോഴും അവളുടെ ദേഹം ഒന്ന് വിറയ്ക്കും.
