*******************************
ബോധത്തിന്റെ ആഴങ്ങളിൽ നിന്നുള്ള മടക്കയാത്ര വളരെ പതുക്കെയായിരുന്നു. കണ്ണിന് മുകളിലെ കനത്ത ഭാരം വകഞ്ഞുമാറ്റി ഞാൻ മെല്ലെ കണ്ണുകൾ തുറന്നു.
കൂരിരുട്ട് നിറഞ്ഞ മുറി. പാതി തുറന്ന ജനാലയിലൂടെ അരിച്ചെത്തുന്ന നേർത്ത നിലാവിന്റെ വെളിച്ചം മാത്രമാണ് അവിടെയുണ്ടായിരുന്നത്. ആ വലിയ നിശബ്ദതയിൽ എന്റെ കാതുകളിലേക്ക് ആദ്യം വന്നത് തലയ്ക്ക് മുകളിൽ കിടന്ന് കറങ്ങുന്ന പഴയൊരു ഫാനിന്റെ ‘കട… കട…’ എന്ന താളത്തിലുള്ള ശബ്ദമാണ്.
ആ പെണ്ണിന്റെ ഒറ്റ സ്പർശനത്തിലേറ്റ വലിയ അടിയുടെ ആഘാതം മാറാൻ എനിക്ക് ഏകദേശം ഇത്രയും സമയം വേണ്ടി വന്നുവെന്ന് ചിന്തിച്ചപ്പോൾ വല്ലാത്തൊരു അമ്പരപ്പ് തോന്നി. അത്രക്കും ഭയാനകമായ പ്രഹരമായിരുന്നു അത്.
പക്ഷേ, എന്നെ അതിശയിപ്പിച്ചത് അതല്ല. ഇത്രയും വലിയൊരു ആഘാതം ഏറ്റിട്ടും, ചുമരിലിടിച്ച് ചോര തുപ്പിയിട്ടും എന്റെ ശരീരത്തിൽ ഇപ്പോൾ ഒരു തരിമ്പ് വേദന പോലുമില്ല! നുറുങ്ങിപ്പോയെന്ന് കരുതിയ എല്ലുകൾക്കും പേശികൾക്കുമെല്ലാം എന്തെന്നില്ലാത്ത ഒരു കരുത്ത് കൈവന്നതുപോലെ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്നെ അലട്ടിയിരുന്ന ആ വലിയ തളർച്ചയും ഭാരവും എങ്ങോട്ടോ മാഞ്ഞുപോയിരിക്കുന്നു. പകരം ഉള്ളിൽ തിളച്ചുമറിയുന്ന ഊർജ്ജം.
ഇപ്പോൾ എഴുന്നേറ്റ് ഒരോട്ടം ഓടാനോ, അല്ലെങ്കിൽ വായുവിൽ ഉയർന്നു ചാടി ആർക്കെങ്കിലും വലിയൊരു ഇടി കൊടുക്കാനോ ഒക്കെയുള്ള ഒരു വല്ലാത്ത ഉൾപ്രേരണ എന്റെ സിരകളിലൂടെ പായുന്നുണ്ടായിരുന്നു.
