തൃശൂരിലെ ആ കൊടുംകാടിന്റെ അതിർത്തിയിൽ വണ്ടി നിന്നപ്പോൾ ചുറ്റും പടർന്നുനിൽക്കുന്ന നിശബ്ദത വേദികയെ വല്ലാതെ ഭയപ്പെടുത്തി.
മരങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്ന തണുത്ത കാറ്റും ദൂരെയെവിടെയോ കേൾക്കുന്ന കാട്ടുപക്ഷികളുടെ കരച്ചിലും ആ അന്തരീക്ഷത്തിന് ഒരു നിഗൂഢത നൽകിയിരുന്നു.
വണ്ടിയിൽ നിന്നും പുറത്തിറങ്ങിയ വേദിക ചുറ്റും കണ്ണോടിച്ചു. മനുഷ്യവാസമില്ലാത്ത ആ പ്രദേശം കണ്ടപ്പോൾ അവളുടെ ഉള്ളിൽ പേടി ഇരച്ചു കയറി.
വേദിക: “ശശീ… ഈ കാട്ടിനുള്ളിലാണോ നീ പറഞ്ഞ ആ അമ്പലം? ഇവിടെയൊക്കെ ശരിക്കും ഗന്ധർവ്വന്റെ അമ്പലം ഉണ്ടോ?”
ശശി വണ്ടി ലോക്ക് ചെയ്ത് അവളുടെ അടുത്തേക്ക് വന്നു. അവന്റെ മുഖത്ത് ഒരു പ്രത്യേക ആത്മവിശ്വാസമുണ്ടായിരുന്നു.
ശശി: “ഇവിടെയല്ല വേദികേ, ആ കാണുന്ന മലമുകളിലാണ്. പണ്ട് എനിക്ക് വിവരവും ബോധവും ഇല്ലാത്ത പ്രായത്തിൽ അച്ഛന്റെ അനിയന് നല്ലൊരു പെണ്ണ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാൻ അച്ഛമ്മ എന്നെയും കൂട്ടി ഇവിടെ വന്നിട്ടുണ്ട്. അന്ന് തുടങ്ങിയ വിശ്വാസമാണിത്.”
വേദിക (സംശയത്തോടെ): “എന്നിട്ട് നിന്റെ പുള്ളിക്ക് പെണ്ണ് കിട്ടിയോ?”
ശശി (ചിരിച്ചുകൊണ്ട്): “കിട്ടുകയോ? ഇപ്പോൾ രണ്ട് കുട്ടികളായി, സുഖമായി ജീവിക്കുന്നു. നീ പേടിക്കണ്ട, ഈ ഗന്ധർവ്വൻ വിചാരിച്ചാൽ നടക്കാത്ത കാര്യമൊന്നുമില്ല.”
