വേദിക (കരഞ്ഞുകൊണ്ട്): “ശശീ… ശശീ… എവിടെയാടാ നീ? ശശീ…”
അവൾ പലതവണ ആർത്തുവിളിച്ചു. പക്ഷേ മറുപടിയായി കാറ്റിന്റെ ഓരിയിടൽ മാത്രം കേട്ടു. പെട്ടെന്ന് കാറ്റിന്റെ വേഗത വർദ്ധിച്ചു. മഴ പേമാരിയായി മാറി. ഇടിമുഴക്കത്തിന്റെ അകമ്പടിയോടെ, മലമുഴങ്ങുന്ന ഒരു പുരുഷ അട്ടഹാസം ആ കാട്ടിലാകെ പടർന്നു പിടിച്ചു. അതൊരു സാധാരണ മനുഷ്യന്റെ ശബ്ദമായിരുന്നില്ല, അതിൽ ഒരുതരം ഗാംഭീര്യവും വന്യതയും ഒളിഞ്ഞിരുന്നു.
ഭയം കാരണം വേദിക പിന്നിലേക്ക് മാറി. കുളത്തിലെ വെള്ളം പെട്ടെന്ന് തിളച്ചു മറിയാൻ തുടങ്ങി. പെട്ടെന്ന്, ആ അഗാധമായ വെള്ളത്തിനടിയിൽ നിന്നും ഒരാൾ സാവധാനം ഉയർത്തെഴുന്നേറ്റു. വേദിക കണ്ണുകൾ തള്ളി അമ്പരപ്പോടെ നോക്കി നിന്നു.
അത് ശശിയായിരുന്നു. പക്ഷേ… അതൊരിക്കലും ശശിയല്ലായിരുന്നു!
അവന്റെ വേഷം പൂർണ്ണമായും മാറിയിരിക്കുന്നു. മുഷിഞ്ഞ ഷർട്ടും പാന്റും എവിടെയോ പോയി മറഞ്ഞു. പകരം, വെളുത്തു തിളങ്ങുന്ന ഒരു മുണ്ടാണ് അവൻ ഉടുത്തിരുന്നത്. കഴുത്തിൽ തടിച്ച സ്വർണ്ണമാലകളും കാതുകളിൽ തിളങ്ങുന്ന സ്വർണ്ണ വട്ടക്കമ്മലുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അവന്റെ ശരീരം മുൻപത്തെപ്പോലെയല്ല;
മസിലുകൾ ഓരോന്നും ഉരുണ്ടു കൂടി, ഒരു യോദ്ധാവിന്റേതെന്ന പോലെ ബലിഷ്ഠമായി മാറിയിരിക്കുന്നു. നനഞ്ഞു കുതിർന്ന മുടിയിഴകൾക്കിടയിലൂടെ അവന്റെ കണ്ണുകൾ വന്യമായ പ്രകാശത്തോടെ തിളങ്ങി.
