അവൻ അവളെയും താങ്ങി ആ മലഞ്ചെരിവിലൂടെ താഴേക്ക് നടന്നു. കാടിന്റെ വന്യതയും പാലപ്പൂക്കളുടെ ഗന്ധവും പതുക്കെ അകന്നു തുടങ്ങി. മലയ്ക്ക് താഴെ മരത്തണലിൽ പാർക്ക് ചെയ്തിരുന്ന കാറിനടുത്ത് അവർ എത്തി.
പുലർച്ചെ ശശിയായി വന്നവൻ ഇപ്പോൾ പൂർണ്ണമായ ഗന്ധർവ്വ ശോഭയോടെ അവളുടെ മുന്നിൽ നിന്നു. കാറിന്റെ ഡോർ തുറന്നു കൊടുത്ത ശേഷം ഗന്ധർവ്വൻ അവളുടെ മുഖം ഒന്നുകൂടി കൈപ്പിടിയിലൊതുക്കി.
ഗന്ധർവ്വൻ: “ഇനി നീ നിന്റെ ലോകത്തേക്ക് മടങ്ങുക. ഈ നിമിഷം മുതൽ ശശി ഉണരും. അവന് ഈ കഴിഞ്ഞതൊന്നും ഓർമ്മയുണ്ടാവില്ല. പക്ഷേ നിന്റെ ഉടലിലും ഓർമ്മയിലും ഈ ഗന്ധർവ്വൻ എന്നും ജീവിക്കും.”
അവൻ അവളുടെ നെറ്റിയിൽ അവസാനമായി ചുംബിച്ചു. അടുത്ത നിമിഷം ഒരു മിന്നൽ പിണർ പോലെ ആ ഗന്ധർവ്വ തേജസ്സ് ശശിയുടെ ശരീരത്തിൽ നിന്നും വേർപെട്ടു അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നു. ശശി പെട്ടെന്ന് ഒന്ന് ആടി ഉലഞ്ഞു കാറിന്റെ ബോണറ്റിൽ പിടിച്ചു നിന്നു. അയാൾ കണ്ണുകൾ തിരുമ്മി ചുറ്റും നോക്കി.
ശശി: “വേധൂ… എന്താ പറ്റിയത്? നമ്മൾ എപ്പോഴാ ഇങ്ങോട്ട് വന്നത്? എനിക്ക് വല്ലാത്തൊരു തലവേദന… ”
ശശി പഴയതുപോലെ സാധാരണക്കാരനായ ഒരു മനുഷ്യനായി മാറി കഴിഞ്ഞിരുന്നു. ഗന്ധർവ്വന്റെ ആ വന്യമായ നോട്ടമോ പൗരുഷമോ ഇപ്പോൾ അയാളിൽ ഇല്ല. വേദിക തന്റെ വിരലിലെ മോതിരത്തിലേക്ക് നോക്കി ഒരു ദീർഘനിശ്വാസം വിട്ടു.
