പുനർജ്ജന്മം
Punarjanmam | Author : John abraham
പുറത്ത് തോരാതെ പെയ്യുന്ന കർക്കിടക മഴ. കോഴിക്കോട്ടെ ആ പഴയ ഓഫീസിന്റെ ജനൽചില്ലുകളിലൂടെ ഒഴുകിയിറങ്ങുന്ന മഴത്തുള്ളികളെ നോക്കി നിൽക്കുകയായിരുന്നു രാഹുൽ. ടാലിയിലെ അക്കങ്ങൾ കൂട്ടിമുട്ടിക്കാൻ എളുപ്പമാണ്, പക്ഷേ ജീവിതത്തിലെ ചില കണക്കുകൾ പെട്ടെന്ന് പിണങ്ങാൻ തുടങ്ങും.
”രാഹുൽ, അകത്തേക്ക് ഒന്ന് വരാമോ?” ബോസ്സിന്റെ വിളി വന്നപ്പോൾ അവൻ ഒന്ന് ഞെട്ടി.
ക്യാബിനകത്ത് കയറിയപ്പോൾ ബോസ്സ് ഗൗരവത്തിലായിരുന്നു. “കാര്യങ്ങൾ നിനക്കറിയാമല്ലോ രാഹുൽ, ഈ ബ്രാഞ്ച് നമ്മൾ ക്ലോസ് ചെയ്യാൻ പോവുകയാണ്. പക്ഷേ നിന്നെ എനിക്ക് വിടാൻ പറ്റില്ല. നമ്മുടെ എറണാകുളം ഓഫീസിൽ നിനക്ക് ഒരു സീറ്റ് ഞാൻ റെഡിയാക്കിയിട്ടുണ്ട്. അടുത്ത മാസം തന്നെ ജോയിൻ ചെയ്യണം.”
രാഹുൽ എന്തെങ്കിലും പറയുന്നതിന് മുൻപേ അദ്ദേഹം തുടർന്നു, “നീ എത്രയും പെട്ടെന്ന് എറണാകുളം ഓഫീസിന് അടുത്ത് തന്നെ ഒരു താമസസ്ഥലം നോക്കിക്കോ. കൂടെ മീരയുമുണ്ടല്ലോ, അതുകൊണ്ട് നല്ലൊരു സ്ഥലം തന്നെ നോക്കണം. വാടകയുടെ കാര്യം നീ ഓർത്ത് വിഷമിക്കണ്ട, അത് കമ്പനി പേ ചെയ്തോളും.”
ശരി സാർ എന്ന് പറഞ്ഞ് പുറത്തിറങ്ങുമ്പോഴും രാഹുലിന്റെ കാതിൽ ആ മഴയുടെ ഇരമ്പലായിരുന്നില്ല, ഉള്ളിലെ ആധിയായിരുന്നു. 27 വയസ്സിനിടയിൽ കോഴിക്കോടിന്റെ മണ്ണിൽ നിന്ന് ഒരടി മാറി നിന്നിട്ടില്ല. 24 വയസ്സുള്ള മീരയെയും കൂട്ടി ആ തിരക്കുള്ള നഗരത്തിലേക്ക്…
ഓഫീസിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിൽ ബൈക്കിന്റെ വേഗത കുറവായിരുന്നു. മഴ നനഞ്ഞ് കുതിർന്ന റോഡിലൂടെ പോകുമ്പോൾ മനസ്സ് നിറയെ മീരയായിരുന്നു. അവൾക്ക് ഈ നാടും വീടും വിടുന്നത് ചിന്തിക്കാൻ പോലും കഴിയില്ല. എങ്ങനെ അവളോട് ഇത് പറയും?
വീടിന്റെ ഉമ്മറത്ത് ലൈറ്റ് തെളിഞ്ഞു നിൽക്കുന്നുണ്ട്. ഉമ്മറത്തെ ചെടിച്ചട്ടികൾക്കിടയിൽ നിന്ന് മീര തന്നെ നോക്കി ചിരിക്കുന്നത് രാഹുൽ കണ്ടു. ആ ചിരി മായുന്നത് രാഹുലിന് ചിന്തിക്കാൻ പോലുമാകില്ലായിരുന്നു..
