ഇന്ന് വല്ലാതെ വൈകിയല്ലോ രാഹുലേട്ടാ.. മുഖമെന്താ ഇത്ര വാടിയിരിക്കുന്നത്?” ബൈക്ക് സ്റ്റാന്റിൽ വെക്കുന്നതിനിടയിൽ അവൾ അടുത്തു വന്ന് ചോദിച്ചു.
”ഏയ്.. ഒന്നുമില്ല മീരേ, ഓഫീസിൽ കുറച്ച് തിരക്കായിരുന്നു,” ഒരു കള്ളച്ചിരിയോടെ രാഹുൽ അകത്തേക്ക് കയറി.
കുളിച്ചു കഴിഞ്ഞ് വന്നപ്പോഴും രാഹുൽ അധികം സംസാരിച്ചില്ല. സാധാരണ ഓരോ കാര്യങ്ങൾ പറഞ്ഞ് അവളെ കളിയാക്കാറുള്ള അവൻ ഇന്ന് നിശബ്ദനായിരുന്നു. അത്താഴത്തിന് മീര അവന് ഏറ്റവും ഇഷ്ടപ്പെട്ട മീൻ കറി കൂട്ടി വിളമ്പി. എന്നിട്ടും രാഹുൽ വെറുതെ ചോറിൽ വിരലുകൾ കൊണ്ട് വരഞ്ഞുകൊണ്ടിരുന്നു.
”രാഹുലേട്ടാ.. മീൻ കറി ഇഷ്ടപ്പെട്ടില്ലേ?” അവളുടെ ചോദ്യം കേട്ടപ്പോഴാണ് അവൻ സ്വബോധത്തിലേക്ക് വന്നത്.
”ആ.. ഇഷ്ടപ്പെട്ടു മീരേ, നല്ല രുചിയുണ്ട്,” അവൻ വേഗം കഴിച്ചു തീർത്തു. ഭക്ഷണം കഴിക്കുമ്പോഴെല്ലാം മീരയുടെ കണ്ണുകൾ അവന്റെ മുഖത്തെ ആ നിഴലുകളെ തിരയുകയായിരുന്നു.
രാത്രി മുറിയിൽ ലൈറ്റ് അണച്ച്, ജനാലയിലൂടെ വരുന്ന നിലാവിന്റെ നേർത്ത വെട്ടത്തിൽ അവർ കട്ടിലിൽ ചാര്ന്നിരുന്നു. തണുത്ത കാറ്റ് ജനാല വഴി അകത്തേക്ക് വീശുന്നുണ്ട്. മീര പതുക്കെ രാഹുലിന്റെ അരികിലേക്ക് നീങ്ങിയിരുന്ന് അവന്റെ നെഞ്ചിൽ തല ചായ്ച്ചു. അവളുടെ വിരലുകൾ അവന്റെ നെഞ്ചിൽ പതുക്കെ താളം പിടിച്ചു.
”ഇനി പറയ്.. എന്താ പറ്റിയത്? ചായ കുടിക്കുമ്പോഴും ചോറുണ്ണുമ്പോഴും ഏട്ടൻ ഇവിടെങ്ങും ആയിരുന്നില്ലല്ലോ. ഏത് ലോകത്തായിരുന്നു?” അവൾ മുഖമുയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
