രാഹുൽ ഒരു ദീർഘശ്വാസം എടുത്തു. അവളുടെ മുടിയിഴകൾ പതുക്കെ ഒതുക്കി വെച്ചുകൊണ്ട് അവൻ പറഞ്ഞു, “മീരേ.. നമ്മുടെ കോഴിക്കോട് ഓഫീസ് പൂട്ടാൻ പോവുകയാണ്. ബോസ്സ് പറഞ്ഞത് എന്നെ എറണാകുളത്തേക്ക് മാറ്റാനാണ്. അടുത്ത മാസം തന്നെ നമുക്ക് അങ്ങോട്ട് മാറേണ്ടി വരും.”
അതുകേട്ടതും മീരയുടെ കൈകൾ ഒരു നിമിഷം ചലനമറ്റു. അവൾ കുറച്ചുനേരം നിശബ്ദയായി. കണ്ണുകൾ ഒന്ന് നിറഞ്ഞു വന്നുവെങ്കിലും അവൾ അത് പുറത്തു കാണിച്ചില്ല. തന്റെ സങ്കടം കണ്ടാൽ അവൻ കൂടുതൽ തളരുമെന്ന് അവൾക്കറിയാമായിരുന്നു.
അവൾ അവന്റെ നെഞ്ചിലേക്ക് ഒന്നുകൂടി മുഖം ചേർത്തു വെച്ചു. “രാഹുലേട്ടാ.. നമ്മൾ ജനിച്ചു വളർന്ന മണ്ണല്ലേ.. വിഷമം ഇല്ലാതിരിക്കില്ല. പക്ഷേ എനിക്ക് എറണാകുളം എന്നോ കൊച്ചി എന്നോ ഒന്നുമില്ല. എനിക്ക് ഏട്ടൻ കൂടെയുള്ളിടത്തോളം കാലം ഈ ലോകത്ത് എവിടെയും സ്വർഗമാണ്. നമ്മൾ ഒരുമിച്ചുണ്ടായാൽ പോരേ?”
രാഹുലിന്റെ ഉള്ളിലെ കാർമേഘങ്ങൾ പെയ്യാതെ ഒഴിഞ്ഞുപോയത് പോലെ തോന്നി. അവൻ അവളെ ചേർത്തുപിടിച്ചു. ആ നെഞ്ചിലെ ചൂടിൽ മീര പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും, രാഹുൽ തന്റെ ജീവിതത്തിന്റെ പുതിയ കണക്കുപുസ്തകം മനസ്സിൽ തുറക്കുകയായിരുന്നു
പിറ്റേന്ന് രാവിലെ തന്നെ രാഹുൽ ഫോണെടുത്തു. സിജിനെയാണ് വിളിക്കുന്നത്. പഴയ ചങ്കാണ്, പക്ഷേ ഇപ്പോൾ അവൻ എറണാകുളത്തെ ഒരു മാർക്കറ്റിംഗ് കമ്പനിയിൽ ആണ്.കോഴിക്കോട് പഠിക്കുന്ന കാലത്ത് രാഹുലും സിജിനും കൂടി കളിക്കാത്ത കളികളില്ല. കള്ളുകുടിയും പെണ്ണുപിടിയും തല്ലുകേസുമായി രണ്ടുപേരും അന്ന് ആ നഗരം വിറപ്പിച്ചവരാണ്.
