ഫോൺ ബെല്ലടിച്ചതും അപ്പുറത്ത് നിന്ന് സിജിന്റെ ആ കടുപ്പമേറിയ ചിരി ഉയർന്നു.
”എന്താടാ രാഹുലേ… കോഴിക്കോട്ടെ പഴയ പുലിയിപ്പോൾ വീട്ടിലെ പൂച്ചക്കുട്ടിയായി എന്ന് കേട്ടല്ലോ! കൊച്ചിയിലേക്ക് എഴുന്നള്ളുകയാണെന്ന് അറിഞ്ഞു.
രാഹുൽ ചുറ്റും ഒന്ന് നോക്കി, മീര അടുക്കളയിലാണെന്ന് ഉറപ്പുവരുത്തി പതുക്കെ പറഞ്ഞു. “എടാ, തമാശിക്കല്ലേ. സംഗതി കാര്യമാണ്. എനിക്ക് ഓഫീസിന് അടുത്ത് തന്നെ ഒരു താമസസ്ഥലം വേണം. വാടക കമ്പനി തരും. പക്ഷേ ഒരു കാര്യമുണ്ട്, മീരയ്ക്ക് ഫ്ലാറ്റ് ഒട്ടും താല്പര്യമില്ല. അവൾക്ക് മുറ്റവും മരങ്ങളുമൊക്കെയുള്ള ഒരു വീട് തന്നെ വേണം. നീ അവിടെ എല്ലാ വള്ളിയും പിടിക്കുന്നവനല്ലേ, എങ്ങനെയെങ്കിലും ഒരു വീട് തന്നെ ഒപ്പിച്ചു താ.”
സിജിൻ അപ്പുറത്ത് ഇരുന്ന് പൊട്ടിപ്പൊട്ടി ചിരിച്ചു. “എടാ രാഹുലേ… നീയാണോ ഇത് പറയുന്നത്? നമ്മൾ രണ്ടുപേരും കൂടി കോഴിക്കോട് കാട്ടിക്കൂട്ടിയ പൂരങ്ങളൊക്കെ മറന്നോടാ? അന്ന് അടിച്ചു പൂസായി തല്ലുണ്ടാക്കി നടന്ന നീ ഇന്ന് പെണ്ണുമ്പിള്ളയുടെ വാക്കും കേട്ട് ‘വീട്’ അന്വേഷിച്ചു നടക്കുന്നത് കാണുമ്പോൾ എനിക്ക് സഹിക്കുന്നില്ല.”
സിജിൻ ഒന്ന് നിർത്തിയിട്ട് ആ പഴയ പഴഞ്ചൊല്ല് തട്ടിവിട്ടു: “എടാ, അണ്ണാൻ മൂത്താലും മരംകയറ്റം മറക്കില്ല എന്ന് കേട്ടിട്ടുണ്ട്. നിന്റെ ഉള്ളിലെ ആ പഴയ കുരുത്തക്കേടുകൾ ഈ വീടിന്റെ ചുവരുകൾക്കുള്ളിൽ ഒതുങ്ങുമോ എന്ന് എനിക്ക് സംശയമാണ്. എന്തായാലും മീര വന്നതോടെ നീ അപ്പാടെ അങ്ങ് മാറിപ്പോയല്ലോടാ!”
രാഹുൽ ഒരു നിമിഷം ആ പഴയ കാലം ഓർത്തുപോയി. “അതൊക്കെ കഴിഞ്ഞ കഥയല്ലേടാ. ഇപ്പോൾ എനിക്ക് സമാധാനമായി ജീവിക്കണം. നീ എങ്ങനെയെങ്കിലും ഒരു നല്ല വീട് നോക്ക്. മീരയ്ക്ക് ഇഷ്ടപ്പെടണം, അതാണ് പ്രധാനം.”
