രാഹുലും സിജിനും കൂടി ആ പഴയ തറവാടിന്റെ വിശാലമായ മുറ്റത്ത് നടന്ന് വീടിന്റെ കൊത്തുപണികൾ ആസ്വദിക്കുകയായിരുന്നു. അപ്പോഴാണ് ഗേറ്റ് കടന്ന് ഒരു പഴയ മോഡൽ മെഴ്‌സിഡസ് ബെൻസ് കാർ സാവധാനം മുറ്റത്തേക്ക് വന്നു നിന്നത്. വർഷങ്ങൾ പഴക്കമുണ്ടെങ്കിലും, ഇപ്പോഴും ഷോറൂമിൽ നിന്ന് ഇറക്കിയ പുത്തൻ വണ്ടി പോലെ അത് തിളങ്ങുന്നുണ്ടായിരുന്നു. തന്റെ പ്രാണനെപ്പോലെയാണ് അങ്കിൾ ആ വണ്ടി നോക്കി നടത്തുന്നത്.
കാർ നിന്നു. ഡ്രൈവിംഗ് സീറ്റിൽ നിന്നും അങ്കിൾ പുറത്തേക്കിറങ്ങി. നല്ല കസവുള്ള വെള്ളമുണ്ടും കടും നീല നിറത്തിലുള്ള ലിനൻ ഷർട്ടുമായിരുന്നു വേഷം. നര പടർന്ന താടി കൃത്യമായി ഒതുക്കി വെച്ചിരിക്കുന്നു. ആ ഷർട്ടിന്റെ കൈ മടക്കി വെച്ച ഇടതുകൈയ്യിൽ പ്രൗഢിയോടെ ഒരു പഴയ റാഡോ വാച്ച് മിന്നിത്തിളങ്ങുന്നുണ്ട്.
”ഇതാണ് ഞാൻ പറഞ്ഞ അങ്കിൾ,” സിജിൻ രാഹുലിനെ പരിചയപ്പെടുത്തി.
രാഹുലും അങ്കിളും കൈ കൊടുത്തു സംസാരിക്കുമ്പോൾ അങ്കിളിന്റെ ഓരോ ചലനത്തിലും ഒരു പ്രത്യേക തറവാടിത്തവും കുലീനതയും പ്രകടമായിരുന്നു. സംസാരത്തിനിടയിൽ അങ്കിൾ തന്റെ താഴത്തെ നിലയിലുള്ള മുറിയെക്കുറിച്ചും അവിടുത്തെ പുസ്തകശേഖരത്തെക്കുറിച്ചും സൂചിപ്പിച്ചു. ഭാര്യയുടെ മരണശേഷം അദ്ദേഹം ആ വലിയ വീടിന്റെ താഴത്തെ നിലയിൽ ഒറ്റയ്ക്കാണ് താമസമെന്ന് രാഹുൽ മനസ്സിലാക്കി.
സംസാരം പകുതിയായപ്പോൾ മീര വരാന്തയിലേക്ക് ഇറങ്ങിവന്നു.
അങ്കിളിന്റെ ആ സ്റ്റൈലിഷ് ലുക്കും ഗാംഭീര്യവുമുള്ള രൂപം കണ്ടപ്പോൾ മീരയുടെ ഉള്ളിൽ ഒരു ആകർഷണം തോന്നി . രാഹുലിനെ അല്ലാതെ മറ്റൊരു പുരുഷനോട് ആദ്യമായി എന്തോ ഒരു ഇഷ്ടം അദ്ദേഹത്തോട് തോന്നി. അവൾ പതുക്കെ തല താഴ്ത്തി ഒരു പുഞ്ചിരിയോടെ അദ്ദേഹത്തെ നോക്കി.
മീരയെ കണ്ട നിമിഷം അങ്കിളിന്റെ ഉള്ളിലൊരു കടൽ ഇരമ്പി. തന്റെ സുനിത… വർഷങ്ങൾക്ക് മുമ്പ് തന്നെ തനിച്ചാക്കി പോയ തന്റെ പ്രിയപ്പെട്ടവൾ അതേപടി പുനർജനിച്ചതുപോലെ. സുനിതയുടെ അതേ കണ്ണുകൾ, അതേ നിൽപ്പ്. ഉള്ളിൽ ഒരു നിമിഷം സങ്കടവും സ്നേഹവും ഇരച്ചു കയറിയെങ്കിലും പുറത്ത് അദ്ദേഹം അത് പ്രകടിപ്പിച്ചില്ല. ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം നിയന്ത്രണം വീണ്ടെടുത്തു.
”ഇത് എന്റെ വൈഫ് മീര,” രാഹുൽ പരിചയപ്പെടുത്തി.
അങ്കിൾ പതുക്കെ തലയാട്ടി. ഉള്ളിൽ ആളിക്കത്തുന്ന വികാരങ്ങളെ ആ നിർമ്മലമായ ഒരു ചിരിക്കുള്ളിൽ അദ്ദേഹം ഒളിപ്പിച്ചു. പക്ഷേ, മീരയുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ അദ്ദേഹത്തിന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.
അകത്തേക്ക് വരൂ, നമുക്ക് ചായ കുടിക്കാം,” അദ്ദേഹം വളരെ ശാന്തനായി പറഞ്ഞു.
