“നിനക്ക് സമയം കിട്ടും പോലെ വന്ന് ബൈക്കിനെ എടുത്താല്‍ മതി. താക്കോൽ ഞാൻ സുമയെ ഏല്‍പ്പിക്കാം.” അവന്‍ കള്ള ചിരിയോടെ പറഞ്ഞു. “എന്തായാലും നി നേരിട്ട് അവളുടെ മുന്നില്‍ ചെന്ന് ചാടി കൊടുക്കുന്നതും നോക്കി അവൾ ഇരിക്കുകയാണ്… ഞങ്ങളുടെ വാര്‍ഷിക പാര്‍ട്ടിക്ക് വരാത്ത ദേഷ്യം ഒക്കെ അവള്‍ ശെരിക്കും നിന്നെ കേൾപ്പിക്കും. നി അനുഭവിക്ക് മോനെ.”
“എടാ അളിയാ… നി ബൈക്കില്‍ തന്നെ ചാവി വച്ചാ മതി.” ഞാൻ ദയനീയമായി പറഞ്ഞതും അവർ രണ്ടുപേരും പൊട്ടിച്ചിരിച്ചു.
അവസാനം ഓട്ടോയും വന്നു. രാത്രി പതിനൊന്ന് മണിക്ക് എന്നെ അവർ വീട്ടില്‍ കൊണ്ടാക്കിയപ്പൊ എന്റെ നല്ല മൂഡ് പിന്നെയും ചരിവിലേക്ക് നീങ്ങി.
ജൂലിയും സാന്ദ്രയും അമ്മായിയും എല്ലാം സിറ്റൗട്ടിൽ തന്നെ വിഷമത്തോടെ ഇരിക്കുകയായിരുന്നു.
“സാമേട്ടാ…!!” ജൂലി എന്നെ കണ്ടതും ഓടി വന്ന് എന്നെ താങ്ങിപിടിച്ചു. പക്ഷേ അവളുടെ കൈ തട്ടിമാറ്റി കൊണ്ട് ഞാൻ എങ്ങനെയോ ആടിയാടി നടക്കാൻ തുടങ്ങി.
ഉടനെ സാന്ദ്ര ഓടി വന്ന് എന്നെ പിടിച്ചു സഹായിക്കാൻ ശ്രമിച്ചു. അവളുടെ കൈയും തട്ടിമാറ്റി കൊണ്ട് അകത്തേക്ക് ഞാൻ നടന്നു.
“ചേട്ടൻ ഒരുപാട് കുടിച്ചിട്ടുണ്ടല്ലൊ ഗോപേട്ടാ..?” ജൂലി വിഷമത്തോടെ പറയുന്നത് കേട്ടു. “ചേട്ടന് ചേരാത്ത സാധനങ്ങളെ എന്തിനാ നെല്‍സേട്ടാ വാങ്ങാൻ സമ്മതിച്ചത്…?”
പക്ഷേ ആരുടെ മറുപടിയും ഞാൻ കേട്ടില്ല. റൂമിൽ കേറി ഞാൻ ബെഡ്ഡിൽ കിടന്നത് മാത്രമേ ഓര്‍മയുള്ളു.
അടുത്ത ദിവസം വൈകിട്ട് അഞ്ചര യോടെയാണ് ഞാന്‍ ഉണര്‍ന്നത്. ജൂലി എന്റെ അടുത്തിരുന്ന് എന്നെ തന്നെ സങ്കടത്തോടെ നോക്കുകയായിരുന്നു.
എന്റെ ഹാങ്ങോവർ അപ്പോഴും മാറിയിരുന്നില്ല. തലയും കണ്ണും എല്ലാം വേദനിച്ചു. ഞാൻ മെല്ലെ കട്ടിലില്‍ നിന്നും താഴെ ഇറങ്ങാന്‍ ശ്രമിച്ചതും തെന്നി വീഴാന്‍ പോയി.
ജൂലി പാഞ്ഞു വന്ന് എന്നെ പിടിച്ചതും അവളുടെ കൈ ഞാൻ തട്ടിമാറ്റി. ഉടനെ ജൂലി കരയാന്‍ തുടങ്ങി. ഞാൻ മെല്ലെ നടന്ന് ബാത്റൂമിൽ കേറി.
തിരികെ വന്നപ്പോ ജൂലി ബെഡ്ഡിലിരുന്ന് അപ്പോഴും കരയുന്നതാണ് കണ്ടത്. അവളുടെ കണ്ണുനീര്‍ കണ്ടതും എനിക്കും വിഷമമുണ്ടായി.
