അവളെ നേരിട്ട് കാണുന്ന ഭംഗി ഫോട്ടോയിൽ ഇല്ലായിരുന്നു. പക്ഷേ എന്റെ മനക്കണ്ണിൽ അവളുടെ യാഥാര്‍ത്ഥ രൂപം നിറഞ്ഞു നിന്നു.
ഒരു പുഞ്ചിരിയോടെ ഞാൻ അവളുടെ ഫോട്ടോ തന്നെ നോക്കി നിന്നു. പക്ഷേ ഒരു മിനിറ്റ് കഴിഞ്ഞതും അപ്പുറത്ത് നിന്നും ദേവി ആ ഫോട്ടോയേ ഡിലീറ്റ് ചെയ്തു.
ഞാൻ ദുരുപയോഗം ചെയ്യുമെന്ന് അവള്‍ ഭയന്നു കാണും.
നിരാശ തോന്നിയെങ്കിലും ഞാൻ ഒന്നും പറയാൻ പോയില്ല. വാട്സാപ് ക്ലോസ് ചെയ്ത അതേ സമയം സാന്ദ്രയുടെ കോൾ വന്നു.
ഹോ, ഇപ്പോഴെങ്കിലും പിണക്കം മാറിയല്ലോ എന്ന് സന്തോഷിച്ചു കൊണ്ട് കോൾ എടുത്തു.
“ചേട്ടൻ പെട്ടന്ന് ഇങ്ങോട്ട് വരു” അല്‍പ്പം ധൃതിയിലാണ് സാന്ദ്ര പറഞ്ഞത്.
“എന്തുപറ്റിയടി മോളെ..?” ആധിപിടിച്ച് ഞാൻ ചോദിച്ചു.
“ചേട്ടൻ വരൂന്നേ, നേരിട്ട് പറയാം. ക്യാമ്പസില്‍ നിന്നും അല്‍പ്പം മാറിയുള്ള ബസ് സ്റ്റോപ്പ് ഷെഡ്ഡിൽ വന്നാല്‍ മതി.” സാന്ദ്ര ധൃതി കൂട്ടി.
“ഇതാ എത്തി.” എന്നും പറഞ്ഞ് ഞാൻ കട്ടാക്കിയ ശേഷം കാലുകൾ നീട്ടി വച്ച് വേഗം പുറത്തേക്ക് നടന്നു.
ബൈക്കും എടുത്ത് അവള്‍ പറഞ്ഞ ആ ബസ് സ്റ്റോപ്പ് ഷെഡ്ഡിൽ എത്തിയപ്പോ അവിടെ സാന്ദ്രയും ദീപ്തിയും പിന്നേ ഷസാനയും ഇരിക്കുന്നത് കണ്ടു.
ഇരിപ്പിടത്തിൽ ഇരുന്നുകൊണ്ട് പിന്നിലുള്ള ചുമരില്‍ തലയും ചാരി കണ്ണും പൂട്ടിയാണ് ഷസാന ഇരുന്നത്. കണ്ടാൽ തന്നെയറിയാം അവള്‍ക്ക് തീരെ വയ്യെന്ന്. സാന്ദ്രയും ദീപ്തിയും അവളുടെ ഇരു വശത്തായി ഇരുന്നുകൊണ്ട് എന്തൊക്കെയോ പതിഞ്ഞ സ്വരത്തില്‍ സംസാരിക്കുന്നുണ്ടായിരുന്നു.
“ഷസാനയ്ക്ക് എന്തുപറ്റി..? ഹോസ്പിറ്റലിൽ പോണോ…?” ചോദിച്ചു കൊണ്ട് ഞാൻ ഷെഡ്ഡിൽ കേറി അവരെ സമീപിച്ചതും സാന്ദ്രയും ദീപ്തിയും എഴുനേറ്റ് എന്നെ നോക്കി.
എന്റെ ശബ്ദം കേട്ട് ഷസാന കണ്ണുതുറന്നു നോക്കി.
“അവള്‍ക്ക് ഹോസ്പിറ്റലിൽ പോകേണ്ട പോലും.” ദീപ്തി പറഞ്ഞു.
“അവള്‍ക്ക് മൈഗ്രേൻ ഉണ്ട്. പക്ഷെ പനിയും വന്നപ്പോ അവളുടെ ഒരു വശം അല്‍പ്പം തളര്‍ന്ന പോലെ തോനുന്നു എന്ന പറഞ്ഞത്. ഇടയ്ക്കിടെ അവള്‍ക്ക് അങ്ങനെ വരാറുള്ളത് കൊണ്ട് റസ്റ്റ് മാത്രം എടുത്താല്‍ മാറും എന്നാണ് ഷസാന പറഞ്ഞത്.” സാന്ദ്ര വിശദീകരിച്ചു.
