“അതെന്താ അങ്ങനെ പറഞ്ഞത്…?” അഭിമാനത്തോടെ ഞാൻ ചോദിച്ചു.
“അനാവശ്യ ബ്രേക്ക് പിടി ഇല്ലായിരുന്നു… കുഴിയും മറ്റും വന്നപ്പോ കരുതിക്കൂട്ടി എന്നെ കൊണ്ട് ചേട്ടനെ മുട്ടിക്കാനും ശ്രമിച്ചില്ല… വളരെ സൂക്ഷിച്ച് മാത്രം ആവശ്യമുള്ള സ്ഥലങ്ങളില്‍ സ്ലോ ചെയ്തു ലാഘവത്തോടെ ഓടിച്ചു. സാഹചര്യം ലഭിച്ചാല്‍ ഒരുപാട് ആണുങ്ങൾ പെണ്‍കുട്ടികളെ സ്വന്തം ദേഹത്ത് മുട്ടിക്കാനെ ശ്രമിക്കൂ. ചേട്ടൻ അങ്ങനെ ചെയ്തില്ല.” അതിനാ അങ്ങനെ പറഞ്ഞത്.” ദേവി എന്റെ കണ്ണില്‍ നോക്കി പറഞ്ഞു.
ഞാൻ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.
“ശെരി ചേട്ടാ, പന്ത്രണ്ടു മണിക്ക് കാണാം.” അതും പറഞ്ഞ് അവള്‍ സ്കൂൾ ഗേറ്റിലൂടെ അകത്ത് കേറി പോയി.
ദേവി പറഞ്ഞ ഓരോ വാക്കും എന്നെ സന്തോഷിപ്പിച്ചു. വളരെ സന്തോഷത്തോടെയാണ് ഞാൻ അവിടം വിട്ടത്. എന്നിട്ട് നേരെ പോയത് വർക്ക് ഷോപ്പിലേക്ക്.
അവരോട് ഞാൻ സംസാരിച്ചാൽ വേഗം സ്കൂട്ടി ശെരിയാക്കി കിട്ടുമെന്ന് എനിക്കറിയാം. വേഗം കിട്ടിയാൽ ഞാൻ തന്നെ അതിനെ സ്കൂളിൽ എത്തിച്ചു കൊടുക്കാനും പ്ലാൻ ചെയ്തു. അപ്പോൾ അവള്‍ക്ക് എന്നെ ഡ്രോപ്പ് ചെയ്യേണ്ടി വരും. അന്നേരം അവളുടെ പുറകില്‍ ഇരുന്നു കൊണ്ട് അവളെ പിടിച്ചിരിക്കുന്നു കാര്യം ഓര്‍ത്തപ്പൊൾ രോമാഞ്ചം ഉണ്ടായി. അതുകൊണ്ടാണ് നേരെ അങ്ങോട്ട് വിട്ടത്.
“ഹ്ഹാ… ഇതാര് സാമോ…!” സുധി ചേട്ടൻ എന്നെ കണ്ടതും ഓയിൽ ഷോപ്പിൽ നിന്നിറങ്ങി വന്നു. “ബൈക്കിന് എന്തെങ്കിലും കുഴപ്പം പറ്റിയോ…?” ചേട്ടൻ പുരികം ചുഴിച്ച് ബൈക്കിനെ നോട്ടം കൊണ്ട് ഉഴിഞ്ഞു.
“സുധി ചേട്ടാ… എന്റെ ബൈക്കിനെ ഇങ്ങനെ നോക്കി കുഴപ്പം വരുത്തല്ലേ…. എന്റെ ബൈക്കിന് കുഴപ്പമൊന്നുമില്ല.” ഞാൻ ചിരിച്ചതും ചേട്ടനും ചിരിച്ചുകൊണ്ട് എന്നെ നോക്കി.
എന്റെ കണ്ണുകൾ ദേവിയുടെ സ്കൂട്ടിയെ തിരഞ്ഞു. മുമ്പ് അവളുടെ വീട്ടില്‍ വച്ച് കണ്ടിട്ടുള്ളത് കൊണ്ട് പ്ലേറ്റ് നമ്പര്‍ എനിക്ക് കാണാപ്പാഠമായിരുന്നു.
അവളുടെ സ്കൂട്ടി റിലീസ് ഷെഡ്ഡിൽ നില്‍ക്കുന്നത് കണ്ടിട്ട് ആശ്ചര്യം തോന്നി. കാരണം, ശെരിയാക്കി കസ്റ്റമറിന് ഹാന്‍ഡ് ഓവർ ചെയ്യാനുള്ള വണ്ടികള്‍ മാത്രമേ ആ ഷെഡ്ഡിൽ നിർത്താറുള്ളു.
ഒന്‍പത് മണിക്ക് മുന്നേ ശരിയാക്കാൻ കഴിയുമെങ്കില്‍ അവളോട് പന്ത്രണ്ടരയ്ക്ക് വരാൻ സുധി ചേട്ടൻ പറയുമോ…?
