അപ്പോൾ ആന്റി ചോദിച്ചു, “നിന്റെ മുഖത്ത് എന്താ ഒരു വട്ടം ഉണ്ടല്ലോ…! നിന്റെ ചിന്തയും ഇവിടെ ഒന്നുമല്ല…, ആരോടെങ്കിലും വഴക്ക് കൂടിയിട്ടാണോ വീട്ടില്‍ നിന്നും ഇറങ്ങിയത്…?”
“യേയ്…. അങ്ങനെ ഒന്നുമില്ല, ആന്റി.”
“അങ്ങനെ തന്നെയാണ് എന്തോ ഉള്ളത്… മൂന്ന് മക്കളെ വളര്‍ത്തിയ അമ്മയാണ് ഞാൻ, മുഖ ലക്ഷണങ്ങള്‍ കണ്ട് പലതും ഊഹിക്കാൻ അമ്മമാര്‍ക്ക് കഴിയും. അതുകൊണ്ട് നുണ പറയാതെ എന്നോട് കാര്യം പറയടാ…!” ആന്റി പ്രോത്സാഹിപ്പിച്ചു.
അപ്പോൾ ഞാൻ ഒന്ന് മടിച്ചു.
“എന്നെ പോലെ ഒരു അമ്മയെ വേണം എന്നാലേ നി പറഞ്ഞത്. എന്നെ സ്വന്തം അമ്മയായി നി കണ്ടാല്‍ മതി…” ആന്റി സ്നേഹത്തോടെ പറഞ്ഞു. “അന്നേ ഞാൻ നിന്നെ എന്റെ സ്വന്തം മകനായി മനസ്സിലേറ്റിയും കഴിഞ്ഞു. ഇനി കാര്യം പറ, എന്താ പ്രശ്നം..?”
ആ ഒറ്റ ദിവസം കൊണ്ട് ആന്റി എന്നെ സ്വന്തം മകനായി കരുതി കഴിഞ്ഞെന്നോ..? എനിക്ക് അല്‍ഭുതം തോന്നി. പക്ഷെ എനിക്കും ആന്റിയോട് വാത്സല്യം ഉണർത്തുന്ന ഒരു അടുപ്പം തോന്നിയിരുന്നു.
“പറയട.. എന്താണ് പ്രശ്നം…?” ആന്റി സ്നേഹത്തോടെ ചോദിച്ചു.
“പ്രശ്‌നം……. എന്റെ അമ്മയുടെ കാര്യം ഞാൻ ആന്റിയോട് അന്ന് പറഞ്ഞതല്ലേ…? ആ വിഷമം കൂടാതെ എന്റെ എപ്പോഴത്തേയും വേദന എന്റെ അച്ഛനും ഇളയമ്മയും അവരുടെ മൂന്ന് മക്കളും ആണ്. എന്റെ അച്ഛൻ ഒഴികെ മറ്റാര്‍ക്കും എന്നെ ഇഷ്ട്ടമല്ല. അതാണ് ചെറുപ്പം തൊട്ടുള്ള എന്റെ മാറാത്ത വേദന.”
“അതെന്താ സാം നി അങ്ങനെ പറഞ്ഞത്…?” ആന്റി അന്തിച്ചു പോയി. “അതൊക്കെ നിന്റെ തോന്നലുകൾ ആയിരിക്കും.” ആന്റി എന്നെ ആശ്വസിപ്പിക്കാനായി ശ്രമിച്ചു.
“എന്റെ തോന്നലുകള്‍ അല്ല, അതു തന്നെയാണ് സത്യം, ആന്റി.” ഞാൻ തറപ്പിച്ചു പറഞ്ഞു.
“ശെരിക്കും എന്താണ് സംഭവം..?” ആന്റി ചോദിച്ചു. “ആദ്യം നി കാര്യം പറ, അതിനു ശേഷം നമുക്ക് തീരുമാനിക്കാം സത്യവും മിഥ്യയും എല്ലാം…”
ആന്റി ആവശ്യപ്പെട്ടതും അവരോട് ഞാൻ എന്റെ ചെറുപ്പം തൊട്ടുള്ള കാര്യങ്ങളില്‍ നിന്നും തുടങ്ങി.
എല്ലാം കേട്ട ശേഷം ആന്റി തല കുനിച്ചിരുന്ന് ആലോചനയിൽ മുഴുകി. ഏറെനേരം കഴിഞ്ഞാണ് ആന്റി തല ഉയർത്തി നോക്കിയത്.
