“ആ ശവം ഇന്‍വിറ്റേഷന്‍ കാർഡ് തന്നിട്ട് എന്തോ രഹസ്യം പറഞ്ഞല്ലോ, അവള്‍ എന്താ പറഞ്ഞത്…..?” ബൈക്ക് നീങ്ങി ഒരു മിനിറ്റ് കഴിഞ്ഞ് സാന്ദ്ര ദേഷ്യവും വെപ്രാളവും കലര്‍ന്ന സ്വരത്തില്‍ ചോദിച്ചു.
“കല്യാണത്തിന് ചെല്ലണമെന്ന് പറഞ്ഞു, അത്രതന്നെ.”
“അതു പറയാൻ ഇത്രയും നേരം എടുത്തോ…?”
“കെട്ടാന്‍ പോകുന്ന ആളിനെ കുറിച്ച് അവൾ പറയുകയായിരുന്നു.”
“ഓഹോ….!!” വിശ്വാസം വരാത്ത പോലെ പറഞ്ഞിട്ട് അവൾ മൗനമായി അല്‍പ്പനേരം ഇരുന്നു.
“പിന്നേ ചേട്ടാ, ഞാൻ വിവാഹം കഴിക്കണം എന്ന് എന്തിനാണ് ഇത്ര നിര്‍ബന്ധം പിടിക്കുന്നത്..?” അവള്‍ ചോദിച്ചു.
“നി കഴിക്കുന്നതും കഴിക്കാത്തതും നിന്റെ ഇഷ്ട്ടം. പക്ഷേ എന്റെ പേരില്‍ നിനക്ക് വിവാഹം വേണ്ട എന്ന് തീരുമാനിക്കരുത് എന്ന അപേക്ഷ മാത്രമേ എനിക്കുള്ള.” യാചന പോലെ ഞാൻ പറയുന്നത് കേട്ട് സാന്ദ്രയുടെ മുഖത്ത് സങ്കടം നിറയുന്നത് ഞാൻ കണ്ടു.
“ഞാൻ നിന്നെ എന്തൊക്കെ ചെയ്തു എന്ന് ജൂലി എന്നെക്കുറിച്ച് പറഞ്ഞത് നീയും കേട്ടതല്ലേ..? ജൂലി പറഞ്ഞതൊക്കെ നിന്റെ അമ്മയും കണ്ടു എന്നാണല്ലോ അവള്‍ പറഞ്ഞത്. എന്തായാലും ഞാൻ വെറും ചെറ്റയാണെന്ന് അവര്‍ക്ക് മനസ്സിലായി കഴിഞ്ഞു. അവർ പറഞ്ഞത് സത്യം തന്നെയാണെന്ന് ഞാനും സമ്മതിക്കുന്നു. പക്ഷേ ഞാൻ നിന്റെ ജീവിതത്തെ തകർത്തു എന്ന കുറ്റവും ശാപവും കൂടി നിന്റെ അമ്മയില്‍ നിന്നും, നിന്റെ ചേച്ചിയിൽ നിന്നും കേള്‍ക്കാനും ഏൽക്കാനുമുള്ള ശേഷി എനിക്കില്ല. അവരുടെ ശാപം കൂടി നീയായിട്ട് എനിക്ക് വാങ്ങി തരരുത് എന്ന അപേക്ഷ മാത്രമേ നിന്നോട് എനിക്കുള്ളു. ഇനിയുള്ളത് നിന്റെ ഇഷ്ട്ടം.”
അത്രയും പറഞ്ഞിട്ട് കണ്ണാടിയിലൂടെ ഞാൻ സാന്ദ്രയെ നോക്കി. ശബ്ദം ഇല്ലാതെ അവള്‍ കരയുകയായിരുന്നു.
പക്ഷേ എന്നിട്ടും ഞാൻ ചോദിച്ചു, “ഞാൻ കാരണമാണ് നിനക്ക് വിവാഹം വേണ്ടെന്ന് നി തീരുമാനിച്ച കാര്യം നിന്റെ അമ്മയും ചേച്ചിയും അറിയില്ല എന്ന് കരുതിയോ…?”
അതോടെ അവളുടെ കരച്ചില്‍ കൂടി. എന്റെ മുതുകിൽ അവള്‍ മുഖം അമർത്തി ഏങ്ങലടിച്ചു.
ഞാൻ പിന്നേ വായ് തുറന്നില്ല. മിണ്ടാതെ റോഡില്‍ നോക്കി ഓടിച്ചു. വീട്ടിന് അടുത്ത് എത്തിയതും സാന്ദ്ര മുഖം നല്ലോണം തുടച്ച് നേരെ ഇരുന്നു.
