ഉച്ചഭക്ഷണത്തിന് അച്ഛനും താനും ചെലപ്പോ മൂന്നാവുമ്പോ കഴിച്ചിട്ടില്ലെങ്കിൽ മനൂം മാത്രേ കാണൂ. കാലത്തെ ചോറും സാമ്പാറും കായമെഴുക്കുപുരട്ടിയുമുണ്ട്.
രാത്രീലത്തേക്ക് അരിയിട്ടു. കുമ്പളങ്ങയും തേങ്ങയരച്ചതും ചേർത്തൊരു പുളിശ്ശേരി. പിന്നെ ഇന്നലെ അരപ്പു പുരട്ടി ഫ്രിഡ്ജിൽ വെച്ചിരുന്ന ബീഫിൻ്റെ പാതിയെടുത്തു വേവിച്ചു. രാത്രി ഉലർത്തിയെടുക്കാം. പച്ചക്കറി മാത്രം കഴിക്കണ മീനുവേടത്തിക്ക് ഒരു ചീരത്തോരനും.
എല്ലാം കഴിഞ്ഞ് നോക്കിയപ്പോൾ പിന്നേം മഴ! ഇതെന്തൊരു കാലം തെറ്റിയ മഴയാണ്! വലിയ കുട്ടകത്തിൽ അച്ഛന് കുളിക്കാൻ വെള്ളം കോരണം. അവൾ മുണ്ടുമാറി ഉണങ്ങാനിട്ടിരുന്ന തോർത്തുടുത്തു. അപ്പഴാണ് മോളിൽ അട്ടത്തിൽ തിരുകി വെച്ചിരുന്ന ചൂരൽ കണ്ടത്. അവളൊരു നിമിഷം നിന്നു. മനു ഉച്ചയ്ക്ക് വല്ലതും കഴിക്കുമോ? ചന്ദ്രേട്ടനാണെങ്കിൽ വല്ല ചായയോ വടയോ മറ്റോ കഴിച്ചാലായി.
ഇച്ചിരെ പൊടിവലി തൊടങ്ങീട്ടൊണ്ട്. അതാണ് വെശപ്പു കെടുത്തുന്നത്. പണ്ടൊക്കെ വീട്ടീന്നും പൊതികെട്ടി കൊണ്ടോയിരുന്നു. മോനൂൻ്റെ കയ്യില് കാശു കൊടുത്തിട്ടൊണ്ടേലും ചെക്കൻ പൊട്ടനാണ്. ഒരു നാണം കുണുങ്ങി.
എന്നാലും അവനെന്തു പറ്റിക്കാണും? മാർക്കു കൊറയാൻ? ചെക്കനൊള്ള സത്യം പറഞ്ഞില്ലേല് അവൻ്റെ ചന്തീലെ തോലെടുക്കും. ഇതവൻ മറക്കരുത്. ഈ അമ്മായി ആരാണെന്ന് അവനിനീം അറിയാൻ കെടക്കുന്നേയുള്ളൂ. ൻ്റെ മോനു! അവളൊന്നു മന്ദഹസിച്ചു.
മഴയത്തേക്കിറങ്ങി. ചാറ്റൽമഴയാണിപ്പോൾ. തൊഴുത്തിനോടു ചേർന്ന ചെറിയ ചായ്പ്പിൽ മൂന്നു വലിയ വെട്ടുകല്ലുകൾ കൂട്ടിയതാണ് കുളിക്കാനുള്ള വെള്ളം ചൂടാക്കുന്ന അടുപ്പ്. അതിനടുത്തു തന്നാണ് കുളിമുറീം. വലിയ കുട്ടകത്തിൽ വെള്ളം ചൂടായാൽ ആവശ്യത്തിന് കുളിമുറീലെ വലിയ തൊട്ടിയിൽ ചെറിയ ബക്കറ്റിൽ ചൂടുവെള്ളമെടുത്ത് നിറയ്ക്കാം. അവൾ കുട്ടകം പൊക്കി അടുപ്പത്തു വെച്ചു.

കൊള്ളാം ഋഷി. നന്നായീട്ടുണ്ട്. അഭിനന്ദനങ്ങൾ