“…ഇത് മനുഷ്യർക്ക് തിന്നാൻ ഉണ്ടാക്കിയത് തന്നെയാണോ…” ദേവന്റെ അച്ഛൻ ദേഷ്യത്തോടെ ചോദിച്ചു.
“…ഇതിന് എന്താ കുഴപ്പം. ദേവനും ഞാനും എല്ലാം ഇത് തന്നെയല്ലേ കഴിച്ചത്…” അപ്പത്തിലേക്കും ദേവന്റെ അച്ഛന്റെ മുഖത്തേക്കും മാറി മാറി നോക്കി സരസ്വതി ചോദിച്ചു.
“… ഈ കരിഞ്ഞത് ആണോ ഇവിടെ എല്ലാരും കഴിച്ചേ…”
“…ഹാ…രാവിലെ മുതൽ എല്ലാർക്കുംവേണ്ടി ഉണ്ടാക്കുന്നത് അല്ലെ. അപ്പൊ ഒന്നു രണ്ടെണ്ണം കരിഞ്ഞെന്ന് വരും. ഇപ്പോഴത്തേക്ക് ഒന്ന് ക്ഷമിക്ക്…” സരസ്വതിഅമ്മ പറഞ്ഞു.
“…എനിക്ക് വേണ്ട…” പാത്രം നീക്കി മാറ്റി ദേവന്റെ അച്ഛൻ ഉമ്മറത്തേക്ക് നടന്നു.
“… എന്താ അമ്മേ ഒരു ബഹളം കേട്ടത്…” പിന്നാം പുറത്ത് നിന്നും അടുക്കളയിലേക്ക് വന്ന വേദിക അമ്മയോട് കാര്യം തിരക്കി.
“…ഓ നിന്റെ അമ്മായിഅച്ഛന് ഇത് ഇറങ്ങില്ലെന്ന്…” അടുക്കളയിൽ മൂടി വച്ചിരുന്ന പാത്രത്തിൽ നോക്കി പറഞ്ഞു.
“… അതെന്താ അച്ഛന് വേണ്ടാത്തെ…” സംശയത്തോടെ അവൾ ആ മൂടി തുറന്ന് നോക്കി.
“…അമ്മേ ഇത് കരിഞ്ഞു പോയല്ലോ. ഇതാണോ അച്ഛന് കൊടുത്തത്…”
“…നീ പറയുന്നത് കേട്ടാൽ ഞാൻ അങ്ങേർക്ക് മനഃപൂർവം അപ്പം കരിച്ചു കൊടുത്തെന്ന് തോന്നോലോ. ഉണ്ടാക്കിയപ്പോൾ ഒന്നു രണ്ടെണ്ണം കരിഞ്ഞു പോയി. എന്ന് പറഞ്ഞു അത് കളയാൻ പറ്റോ…”
