“… അച്ഛൻ ഒന്നും കഴിച്ചില്ലേ…”
“… വേണോങ്കിൽ കഴിച്ചാൽ മതി. എനിക്ക് അങ്ങേർക്ക് വേണ്ടി വേറെ ഉണ്ടാക്കാനോ അങ്ങേരെ ഊട്ടാനോ സമയമില്ല…” തീരെ താല്പര്യം ഇല്ലാതെ സരസ്വതി അമ്മ പറഞ്ഞു.
“… എന്താ അമ്മേ ഇതൊക്കെ…” നിസ്സഹായയി വേദിക ചോദിച്ചു.
“… നീ അതൊന്നും ചിന്തിക്കാതെ വന്ന് കഴിക്കാൻ നോക്ക്…” സരസ്വതി അമ്മ വേറൊരു പാത്രത്തിൽ വേദികക്ക് കാപ്പി എടുത്തു.
“… ഇത് കരിഞ്ഞിട്ടില്ലല്ലോ…” തനിക്ക് തന്ന പാത്രത്തിലെ അപ്പം തിരിച്ചും മറിച്ചും നോക്കി വേദിക ചോദിച്ചു.
“…നീ അതൊന്നും ചിന്തിക്കാതെ കഴിക്കാൻ നോക്ക്…”
“…മോളെ നീ അവിടെ നിന്നെ…. നീ ഇത് എങ്ങോട്ടാ പോണേ…” താൻ കൊടുത്ത കാപ്പിയുമായി ഉമ്മറത്തേക്ക് പോവുന്ന വേദികയോട് സരസ്വതി ചോദിച്ചു.
അവൾ ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നു. കല്യാണം കഴിഞ്ഞ അന്ന് മുതൽ എനിക്ക് ഒരു കുറവും അവൾ വരുത്തിയിട്ടില്ല. എനിക്ക് വേണ്ടത് എല്ലാം ഞാൻ ചോദിക്കുന്നതിന് മുമ്പേ എന്റെ മുമ്പിൽ എത്തുമായിരുന്നു. ഇതിപ്പോ വായിക്ക് രുചിയായി ഭക്ഷണം പോലും കിട്ടുന്നില്ല. എന്തിനാ ദൈവമേ എനിക്ക് മുന്നേ അവളെ അങ്ങോട്ട് വിളിച്ചേ. സ്വന്തം ഭാര്യയുടെ സ്നേഹവും വിലയും എന്താന്ന് മംഗലത്ത് ശ്രീധരന് മനസിലാവുന്നുണ്ടായിരുന്നു.
“… അച്ഛാ…” വേദികയുടെ വിളി കേട്ടാണ് ചിന്തകളിൽ നിന്നും ശ്രീധരൻ ഉണർന്നത്. നിറഞ്ഞു തുടങ്ങിയ കണ്ണുകൾ ആരും കാണാതെ തുടച്ച് ചാരു കസേരയിൽ നേരെ ഇരുന്ന് മരുമകളോട് കാര്യം തിരക്കി.
